ആലപ്പുഴ: മുല്ലയ്ക്കല് ക്ഷേത്രത്തിലെ ചിറപ്പുമായി ബന്ധപ്പെട്ട് കടകള്‍ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ ആലപ്പുഴ നഗരസഭ നല്കിയ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തള്ളി.
ചിറപ്പിന്റെ ഭാഗമായി നഗരസഭ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് കടകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊതുമരാമത്ത് റോഡുകള്‍ കയ്യേറി സ്ഥാപിച്ച കച്ചവട സ്ഥാപനങ്ങള്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചിരുന്നു. ഇതിനെതിരെ ആലപ്പുഴ നഗരസഭ നല്കിയ കോടതിയലക്ഷ്യക്കേസാണ് ഹൈക്കോടതി നിരാകരിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തല്ല കടകള്‍ ലേലം ചെയ്ത് നല്‍കിയതെന്ന നഗരസഭയുടെ വാദം തെറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് ചിത്രങ്ങളും രേഖകളും സഹിതം കോടതിയെ ബോദ്ധ്യപ്പെടുത്തി.
നഗരസഭ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടി കോടതി അംഗീകരിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ചിറപ്പ് ആരംഭിച്ച് കഴിഞ്ഞതിനാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാകാത്ത രീതിയില്‍ റോഡിന്റെ വശങ്ങളില് പൊതുമരാമത്ത് വകുപ്പ് അടയാളപ്പെടുത്തി കൊടുക്കുന്ന സ്ഥലങ്ങളില്‍ മാത്രം താല്‍ക്കാലികമായി കടകള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കാവുന്നതാണെന്ന് കോടതി അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ മുല്ലയ്ക്കല് സീറോ ജങ്ഷന് മുതല്‍ കിടങ്ങാംപറമ്പ് വരെയുള്ള റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ കടകള്‍ സ്ഥാപിക്കുവാന്‍ അനുയോജ്യമായ സ്ഥലം ഉണ്ടെങ്കില്‍ ഇന്ന് അടയാളപ്പെടുത്തി കോടതിയെ ബോധിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: