തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്ന കാഴ്ചകളായിരുന്നു ഇന്നലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍. രാഹുലിന്റെ നേതൃപാടവം ഗുജറാത്ത് പിടിച്ചെടുക്കുമെന്നാണ് ‘പടയൊരുക്കം’ സമാപനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സനും ഉമ്മന്‍ചാണ്ടിയുമൊക്കെ പറഞ്ഞത്.
പക്ഷെ തോല്‍വി മുന്‍കൂട്ടി അറിയാവുന്നതിനാല്‍ നേതാക്കളാരും ഫലം വീക്ഷിക്കാനായി ഇന്ദിരാഭവനില്‍ എത്തിയില്ല. ഫലം വരുമ്പോള്‍ മാധ്യമങ്ങള്‍ക്കായി നേതാക്കളെല്ലാം ഇന്ദിരാഭവനിലിരുന്ന് ഫലം വിലയിരുത്തുക പതിവാണ്. ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യ സംയുക്ത യോഗം ഉണ്ടായിരിന്നുട്ടു പോലും നേതാക്കള്‍ ഇതിനു ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനിരിക്കുന്ന നേതാക്കളുടെ ചിത്രം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരും നിരാശരായി. 10.30 ആയിരുന്നു യോഗം.
ആദ്യം എത്തിയത് എം.എം.ഹസ്സന്. അദ്ദേഹം ഓഫീസ് മുറിയില്‍ തന്നെയിരുന്നു. തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനും കെ.സി. ജോസഫും എത്തി. പിന്നാലെ ഒന്നൊന്നായി നേതാക്കന്മാര് എത്തിയെങ്കിലും ടിവിയില്‍ നോക്കാന്‍ ആരും തയ്യാറായില്ല. വി.എം. സുധീരന് മാത്രമാണ് ഹാളിലെ ടിവിക്ക് മുന്നില്‍ അല്പനേരം നിന്നത്. പത്ത് മണിയോടെ എത്തിയ ഉമ്മന്‍ചാണ്ടി ടിവിയിലേക്ക് ഒരു നിമിഷം നോക്കി മടങ്ങി.
തെന്നല ബാലകൃഷ്ണനും ബിന്ദുകൃഷ്ണയും ഒക്കെ ഇങ്ങനെഒരു സംഭവം നടക്കുന്ന ഭാവമേ കാട്ടിയില്ല. ഹസ്സന്റെ മുറിയിലെ ടിവിയില്‍ രമേശ് ചെന്നിത്തല അല്പനേരം ഫലം വീക്ഷിച്ചു. പതിനഞ്ച് മിനിട്ടോളം വൈകിയാണ് യോഗം തുടങ്ങിയത്. എന്നിട്ടും ആരും തെരെഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മിണ്ടിയില്ല. പൊതുവേ ചിരിച്ച മുഖവുമായി വരുന്ന ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മുഖം മ്ലാനമായിരുന്നു. സുധീരന് പതിവ് രീതിയില്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് അകന്നിരിന്നു.
നേതാക്കളെല്ലാം ഗൂഢമായ ആലോചനയില്‍. ചിലര്‍ ഓണ്‍ലൈനില്‍ ഫലം വീക്ഷിച്ച് നെടുവീര്‍പ്പിട്ടു. ഇടയക്ക് ആരെങ്കിലും എത്രയായി എന്നുചോദിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ആള്‍ക്ക്പോലും കേള്ക്കാനാതകാത്ത തരത്തില്‍ ശബ്ദം താഴ്തിയുള്ള മറുപടി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ദിരഭവന് മരണവീടുപോലെ ശോകമൂകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: