ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം രാജ്യതലസ്ഥാനത്തെ ആവേശക്കടലാക്കി. രാവിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ തെരുവുകളില്‍ ആഘോഷവുമായി രംഗത്തിറങ്ങിയെങ്കിലും ഇടയ്ക്ക് ലീഡ് നിലയില്‍ മാറ്റം വന്നതോടെ അല്പ്പനേരത്തേക്ക് ആശങ്ക. പത്തുമണിയോടെ ഗുജറാത്തില്‍ ബിജെപി വ്യക്തമായ ലീഡ് നേടിയെന്ന വാര്‍ത്തകള്‍ പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷഭരിതമാക്കി. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയതോടെ അശോക റോഡിലെ പാര്‍ട്ടി ആസ്ഥാനം ആവേശത്തിലായി.
പത്തരയോടെ പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാറില്‍ നിന്നിറങ്ങി വിജയ ചിഹ്നം കാണിച്ചതോടെ ഗുജറാത്തിലും ഹിമാചലിലും പാര്‍ട്ടി സര്‍ക്കാരുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. സഭയിലും ബിജെപിയുടെ വിജയം ചര്‍ച്ചയാവുന്ന അന്തരീക്ഷം ഒഴിവാക്കാന്‍ പ്രതിപക്ഷം ഒഖി ചുഴലിക്കാറ്റിന്റെ പേരില്‍ പ്രതിഷേധ നാടകം അരങ്ങേറ്റിയതോടെ ഇരുസഭകളും നിലച്ചു. കഴിഞ്ഞ ദിവസം ഓഖി വിഷയം അവതരിപ്പിച്ച എഐഎഡിഎംകെയെ തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച സഭ മുടക്കുന്നതിന് ഓഖി തന്നെ ഉപയോഗിച്ചത് നാണക്കേടായി.
ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ദേശീയ അധ്യക്ഷന്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വൈകിട്ടോടെ ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ സ്വീകരണം ലഭിച്ചു. ഓഫീസിന് പിന്‍വശത്ത് തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മോദിയും അമിത് ഷായും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ജാതി രാഷ്ട്രീയമിറക്കി തറപറ്റിക്കാന്‍ നോക്കിയ കോണ്‍ഗ്രസിനെ ഗുജറാത്തി ജനത തോല്‍പ്പിച്ചെന്നും വികസനം മാത്രമാണ് മുന്നോട്ടുള്ള മാര്‍ഗ്ഗമെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, രാജ്നാഥ്സിങ്, ജെ.പി നദ്ദ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. തുടര്‍ന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും കേന്ദ്രഓഫീസില് ചേര്‍ന്നു. ഗുജറാത്ത്, ഹിമാചല്‍ സര്‍ക്കാര്‍ രൂപീകരണ തീയതിയും പുതിയ മുഖ്യമന്ത്രിമാരുടെ പേരുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ കക്ഷി യോഗം ചേര്‍ന്ന ശേഷം മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: