കോട്ടയം: സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം മൂലം റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്.
ആറ് മാസത്തെ റേഷന്‍ വ്യാപാരികളുടെ കമ്മീഷന് സര്‍ക്കാര്‍ തടഞ്ഞത് കൂടാതെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ശമ്പള വിതരണവും മരവിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വ്യാപാരികള്‍ അടുത്ത മാസം മുതല്‍ റേഷന്‍ സാധനങ്ങള്‍ എടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഭക്ഷ്യവകുപ്പ് അനുവദിച്ച കമ്മീഷനാണ് ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് ലഭിക്കാതെയിരിക്കുന്നത്. ഒരോ താലൂക്കിലെയും വ്യാപാരികളുടെ കമ്മീഷന് ഒറ്റ ചെക്കയായാണ് നല്‍കുന്നത്.
ഇങ്ങനെ വരുമ്പോള്‍ താലൂക്കിലെ ശരാശരി 300 വ്യാപരികളുടെ കമ്മീഷനായി 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ വരും.
ഒരു വ്യാപാരിക്ക് 5000 മുതല്‍ 7000 രൂപ വരെയാണ് കമ്മീഷനായി ലഭിക്കുന്നത്. എന്നാല്‍ താലൂക്കിലെ വ്യാപരികള്‍ക്ക് അനുവദിച്ച തുകയുടെ ചെക്കുമായി ചെല്ലുമ്പോള്‍ ട്രഷറി ഉദ്യോഗസ്ഥര്‍ കൈ മലര്‍ത്തും. 25 ലക്ഷത്തിന് മുകളില്‍ വരുന്ന സംഖ്യയുടെ ചെക്ക് മാറി നല്കാന് നിര്‍വാഹമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ട്രഷറി നിയന്ത്രണം മൂലം വാഗ്്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതും വ്യാപാരികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
റേഷന്‍ വ്യാപാരികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍്ച്ചയിലാണ് വ്യാപാരികള്‍ക്ക് ശമ്പളം നല്കാന് തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ശമ്പളം നല്‍കുന്നതിനെ ധനവകുപ്പ് എതിര്‍ക്കുകയാണ്.
എല്ലാ റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങളുടെ വില്പന ശരാശരി 75 ക്വിന്റല്‍ ഉണ്ടായിരിക്കണമെന്ന സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശവും വ്യാപാരികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ അളവില്‍ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുക അസാധ്യമാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. നിര്‍ദ്ദേശം നടപ്പാക്കിയാല്‍ പകുതിയോളം റേഷന്‍ കടകള്‍ പൂട്ടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: