ന്യൂദല്‍ഹി: ഗുജറാത്തിലെ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരു ഘട്ടത്തില്‍ 94 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡു ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഓഹരിവിപണി കൂപ്പുകുത്തി. നിക്ഷേപകരുടെ ഹൃദയമിടിപ്പ് വര്‍ധിച്ചു. കോണ്‍ഗ്രസ് വോട്ടെണ്ണലില്‍ മുന്നിട്ടതോടെ ബിഎസ്ഇ സെന്‍ക്സ് ഇടിഞ്ഞത് 850 പോയിന്റോളം. നിഫ്റ്റി 200 പോയിന്റും കുറഞ്ഞിരുന്നു. വളരെ വിരളമായി മാത്രം ഓഹരിവിപണിയില്‍ ഉണ്ടാകുന്ന കൂപ്പുകുത്തലാണിത്. രാവിലെ ഒന്‍പതരയോടെയാണ് വിപണി ഈ നില രേഖപ്പെടുത്തിയത്. എന്നാല്‍ ഗുജറാത്തില്‍ ബിജെപിയുടെ നില മെച്ചപ്പെടുത്തിയതോടെ വിപണി 50 പോയിന്റ് നേട്ടമുണ്ടാക്കുകയായിരുന്നു.
എന്നാല്‍ ആദ്യഫല സൂചനകളില്‍ നിക്ഷേപകരുടെ പ്രതീക്ഷ വേരറ്റുപോയി. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഓഹരികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മികച്ച പ്രതികരണമാണ് നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഇന്നലെ മാര്‍ക്കറ്റിനെ ഉറ്റുനോക്കിയിരുന്നത്.
എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഈ ഫലങ്ങള്‍ നല്കിയ പ്രതീക്ഷയുടെ ചിറകില്‍ കഴിഞ്ഞ ആഴ്ച ഓഹരിവിപണിയില്‍ നേട്ടമുണ്ടായിരുന്നു.കഴിഞ്ഞ ആഴ്ച വിപണി അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു. അതേസമയം രൂപയുടെ മൂല്യത്തെയും തിരഞ്ഞെടുപ്പു ഫലം ബാധിച്ചിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 68 പൈസ കുറഞ്ഞ് 64.72ല്‍ എത്തി. എക്സിറ്റ്പോളിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം 30 പൈസ മെച്ചപ്പെട്ട് 64.04ലിലും എത്തിയിരുന്നു.
2013, 2014 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഓഹരിവിപണിയെ ഏറെ സ്വാധീനിച്ചിരുന്നു. 2013 ഡിസംബറില്‍ ദല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭകളിലേക്കും 2014 മേയില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങളുമാണ് വിപണിയെ നേട്ടത്തിന്റെ നെറുകയിലെത്തിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ യുപിയിലെയും മറ്റും വിജയം വില സൂചികകള്‍ക്ക് ഉണ്ടാക്കിയത് സര്‍വ്വകാല റെക്കോര്‍ഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: