കോഴിക്കോട്: സുരക്ഷാ സംവിധാനങ്ങളോടെ നവീകരിച്ച മിഠായിത്തെരുവിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകീട്ട് 7 മണിയ്ക്ക് മാനാഞ്ചിറ സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. എം.ടി വാസുദേവന്‍ നായര്‍, യു.എ. ഖാദര്‍, എം.ജി.എസ്. നാരായണന് എന്നിവരെ ആദരിക്കും.
6.26 കോടി രൂപ ചെലവിലാണ് മിഠായിത്തെരുവ് നവീകരിച്ചിട്ടുള്ളത്. ഇടയ്ക്കിടെയുണ്ടാകുന്ന തീപ്പിടുത്തങ്ങളെ തുടര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കണമെന്ന ചിന്തയ്ക്ക് 30 വര്‍ഷത്തെ പഴക്കമുണ്ട്. വ്യാപാരികളാണ് ഈ ആശയം ആദ്യം മുന്നോട്ട് വെച്ചത്.
എന്നാല്‍ പലതടസ്സങ്ങള്‍ കാരണം ഇത് പ്രാവര്‍ത്തികമായില്ല. 2017 ഫെബ്രുവരി 22ലെ തീപ്പിടുത്തത്തെ തുടര്‍ന്നാണ് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കുന്നതിന് തീരുമാനിച്ചത്.
നവീകരണ പദ്ധതിയുടെ ഭാഗമായി തെരുവിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഫയര്‍ ഹൈഡ്രന്റ് വാല്‍വുകള്‍ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോണ്‍ ലൈനുകളും ഭൂഗര്‍ഭ കേബിളുകള്‍ വഴി മാറ്റി സ്ഥാപിച്ചു. തെരുവിലെ ജലവിതരണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചു. ഡ്രൈനേജ് സംവിധാനം നവീകരിച്ചു. പുതിയ ശുചിമുറികള്‍ സ്ഥാപിച്ചു. തെരുവില്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാന്‍ അലങ്കാരവിളക്കുകള്‍ ഒരുക്കി. തെരുവിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ എസ്.കെ. സ്ക്വയറില്‍ ഇരിപ്പിടങ്ങളും പ്രവേശന കവാടത്തില്‍ എസ്.കെ. പൊറ്റക്കാടിന്റെ തെരുവിന്റെ കഥ പറയുന്ന ചുമര് ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
നിരീക്ഷണ ക്യാമറകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും. ഇതിലേക്കായി ഡോ. എം.കെ. മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിക്കും. നവീകരിച്ച തെരുവിലൂടെ വാഹന ഗതാഗതം പാടില്ലെന്ന ജനകീയ അഭിപ്രായം പരിഗണിച്ച് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഞ്ചരിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഗ്ഗികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍ക്കിടെക്ട് ആര്.കെ. രമേശാണ് തെരുവിന്റെ നവീകരണത്തിന് രൂപകല്‍പ്പന നിര്‍വഹിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിനു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
ഉദ്ഘാടനത്തിനുശേഷം ഉറൂബ്, എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരേയും അവരുടെ കഥാപാത്രങ്ങളേയും ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്ന ദൃശ്യാവിഷ്ക്കാരം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: