തൃശൂര്‍ : പാട്ടക്കരാര്‍ ലംഘിച്ച് തൃശൂര്‍ കോര്പ്പറേഷന് കൊച്ചിന് ദേവസ്വം ബോര്‍ഡിനെ കബളിപ്പിക്കുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ ഭൂമി നെഹ്റു പാര്‍ക്കിനായി പാട്ടത്തിനെടുത്ത നഗരസഭാ അധികൃതര്‍ പാട്ടക്കരാര്‍ പ്രകാരം നല്‍കേണ്ട തുച്ഛമായ വാടകപോലും നല്‍കാതെയാണ് ബോര്‍ഡിനെ വഞ്ചിക്കുന്നത്. 6.35 ഏക്കറാണ് നെഹ്റു പാര്ക്കിന് വേണ്ടി വിട്ടുകൊടുത്തത്. 1957ല്‍ ഏപ്രില്‍ 27ന് അന്നത്തെ കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി കെ.ദാമോദരന്‍, കോമാട്ടില്‍ അച്ചുതമേനോന്, ഡോ.ചാക്കോ ജോസഫ്, മുനിസിപ്പല്‍ ചെയര്മാന് പി.എന്‍.കൃഷ്ണയ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാറുണ്ടാക്കിയത്. ഇതുപ്രകാരം ഒരു വര്‍ഷത്തേക്ക് ഏക്കറിന് ഒരു രൂപ എന്ന വാടകക്കാണ് സ്ഥലം നല്‍കിയത്. പക്ഷെ കോര്പ്പറേഷന് അധികൃതരാകട്ടെ ഈ തുച്ഛമായ രൂപ നല്കാന് ഇതുവരെയും തയ്യാറായിട്ടില്ല.
29 വര്‍ഷത്തെ കുടിശ്ശികയാണ് ഈയിനത്തില്‍ നിലനില്‍ക്കുന്നത്. കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തിലധികം കുടിശ്ശിക വരുത്തിയാല്‍ കോടതിയില്‍ പോലും പോകാതെ സ്ഥലം ബോര്‍ഡിന് ഏറ്റെടുക്കാമെന്നാണ് കരാറില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ മാറിമാറിവന്ന ബോര്‍ഡ് അധികൃതരാകട്ടെ സ്ഥലം ഏറ്റെടുക്കുന്നതിനോ പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചില്ല. കുടിശ്ശിക വരുത്തുന്ന പക്ഷം അവിടെ ചെയ്തിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണോ അതുള്‍പ്പടെ ബോര്‍ഡിന് തിരിച്ചുപിടിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ക്ഷേത്രമൈതാനിയിലെ നെഹ്റു പാര്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഇത് കൊച്ചിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റെടുത്ത് ക്ഷേത്രത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ സൗന്ദര്യവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും എല്ലാം വെള്ളത്തിലായി. വീണ്ടും കച്ചവടക്കണ്ണുകളോടെ സൗന്ദര്യവത്കരണ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇന്ന് ഇത് സംബന്ധിച്ച് കളക്ടറുടെ ചേംബറില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നെഹ്റു പാര്‍ക്ക് ബോര്‍ഡ് തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ പലരും ഉന്നയിക്കുമെന്നാണ് അറിയുന്നത്. നെഹ്റു പാര്ക്കിന് പുറമെ ക്ഷേത്രമൈതാനിയില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിന്റെ വാടകയായി നല്‍കേണ്ട തുകയും പത്തുവര്‍ഷമായി നല്‍കിയിട്ടില്ല. ഒരു വര്‍ഷത്തില്‍ 2867.01 പൈസയാണ് നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ 28670 രൂപ 13 പൈസയുടെ കുടിശ്ശിക നിലനില്‍ക്കുന്നുണ്ട്.
ഇതിന് പുറമെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചതിന് നല്‍കേണ്ട തുകയിലും കുടിശ്ശിക നിലനില്‍ക്കുകയാണ്. ക്ഷേത്ര മൈതാനി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കരാര്‍ തുക നല്‍കാതിരിക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത ബോര്‍ഡ് അധികൃതര്‍ക്ക് ഇപ്പോള്‍ സ്ഥലം നഷ്ടപ്പെടുമെന്ന അവസ്ഥ വരെ വന്നെത്തിയിരിക്കുകയാണ്. നഗരത്തില്‍ സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ക്രൈസ്തവ മാനേജ്മെന്റുകള്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയ സ്ഥലം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എഴുതിത്തള്ളി അവര്‍ക്ക് സ്വന്തമായി എഴുതിക്കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപോലെ ദേവസ്വം ബോര്‍ഡിന്റെ സ്ഥലവും കയ്യേറാനുള്ള നീക്കമാണ് നടക്കുന്നതെന്നും പറയുന്നു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: