കൊച്ചി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനെത്തിച്ച മയക്കുമരുന്നുമായി 4 യുവാക്കള്‍ പിടിയില്‍. എല്‍എസ്ഡി, എംഡിഎംഎ, എക്കറ്റ്സി എന്നീ മയക്കുമരുന്നുകളാണ് പിടികൂടിയത്. 70 മില്ലിഗ്രാം എല്‍എസ്ഡിയുമായി റാന്നി സ്വദേശിയായ നായിത്താണിയില് അഖില്‍, മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 22 ഗ്രാം എംഡിഎംഎ, 1750 മില്ലിഗ്രാം എക്കറ്റ്സി എന്നിവയുമായി കരുനാഗപ്പിള്ളി സ്വദേശികളായ കളത്തില്‍ ഹാഷിം, അലിഫ് ഗാര്‍ഡന്‍സില്‍ ആരിഫ്, വാലാലില് പുത്തന്‍വീട്ടില്‍ സുഹൈല്‍ എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്.
എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണനും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ ബിസിനസ്സ് മാനേജ്മെന്റിനു പഠിക്കുന്ന ഹാഷിമിന്റെ സുഹൃത്തും ഘാന പൗരനുമായ പീറ്ററില്‍ നിന്നുമാണ് മയക്കുമരുന്നുകള്‍ ലഭിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ബാംഗ്ലൂരില്‍ നിന്നും നാലര മണിയോടെ എറണാകുളം തമ്മനത്ത് എത്തിയ സംഘം തമ്മനത്തെ ആഡംബര ലോഡ്ജില്‍ മുറിയെടുത്താണ് വില്പന ആസൂത്രണം ചെയ്തത്. മില്ലിഗ്രാം അളവിലുള്ള മയക്കുമരുന്ന് പോലും ധാരാളം പേര്ക്കുപയോഗിക്കാമെന്നിരിക്കെ പ്രതികള്‍ മയക്കുമരുന്നു ശൃംഖലയിലെ വന്കിടക്കാരായിരിക്കാമെന്ന് സംശയിക്കുന്നു.
പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം ഉന്മാദ നൃത്തം ആസൂത്രണം ചെയ്തിട്ടുള്ള രഹസ്യകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധമുള്ള ഘാന പൗരനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി. സുദീപ്കുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. സൈഫുദ്ദീന്, പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ്. ജയന്, എം.എ.കെ. ഫൈസല്‍ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: