കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള് ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: