ബാലരാമപുരം: കാപ്പുകാട്ടിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ ബാലരാമപുരം ഹൈസ്കൂളിലെ കുട്ടികള്‍ എത്തിയത് ഗജരാജന്മാരെ വെറുതെ കണ്ട് മടങ്ങാനല്ല. മറിച്ച് ആനവിശേഷങ്ങള്‍ വിശദമായി അറിയാന്‍ കൂടിയാണ്. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ബാലരാമപുരം ഹൈസ്കൂളിലെ കുട്ടികള്‍ പഠനയാത്രയുടെ ഭാഗമായാണ് കോട്ടൂരിനു സമീപത്തെ കാപ്പുകാട് സന്ദര്‍ശിച്ചത്.
ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവേശിച്ചതു മുതല്‍ അവരില്‍ പലരുടെയും ഉള്ളില്‍ കൗതുകങ്ങളും സംശയങ്ങളും ആകാശം തൊട്ടു. കുട്ടികളുടെ താത്പര്യം തിരിച്ചറിഞ്ഞ അധികൃതര്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ലളിതമായ മറുപടികളും നല്കി. കാപ്പുകാട്ടിലെ ആനകളില്‍ കാരണവരാണ് സോമന് എന്ന കരിവീരന്. പ്രായം എണ്‍പത് കഴിഞ്ഞു. രണ്ടര മാസമുള്ള ആനക്കുട്ടിയാണ് കാപ്പുകാട്ടിലെ ഏറ്റവും ഇളയതാരം. ഈ കുഞ്ഞനെ കാണാനാവില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറ്റില്ലായെന്നായിരുന്നു അധികൃതരുടെ മറുപടി. ഒരു നവജാത ശിശുവിന് ലഭ്യമായ പരിചരണമെല്ലാം സ്വീകരിച്ച് കുഞ്ഞനാന അങ്ങനെ ആ സങ്കേതത്തിലെ പ്രത്യേക ഇടത്തില്‍ കഴിയുകയാണ്. കുറച്ചുകൂടി പ്രായമുള്ള കുട്ടിയാനകളുടെ വികൃതികള്‍ കുട്ടുകാര്‍ ആസ്വദിച്ചു. ഗൈഡ് പകര്‍ന്ന ആനവിശേഷങ്ങള്‍ അവര്‍ നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തി. ആനയ്ക്ക് വിയര്പ്പുഗ്രന്ഥികളില്ലെന്നതും രണ്ടരമാസം പ്രായമുള്ള ആനയുടെ നിറം ചുവപ്പാണെന്നതുമൊക്കെയുള്ള വിവരങ്ങള്‍ കുട്ടികള്‍ക്ക് പുതുമയുള്ള വിജ്ഞാനശകലങ്ങളായിരുന്നു.
ആനകളെ രാവിലെയും വൈകുന്നേരവും കുളിപ്പിക്കും. അവയ്ക്ക് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കും. അതൊക്കെ സന്ദര്‍ശകര്‍ക്ക് കാണാനാവുമോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.എസ്.ബെറ്റി, സ്റ്റാഫ് സെക്രട്ടറി എസ്.ചന്ദ്രകുമാര്‍, അധ്യാപകരായ ലത, ഗീത, ശുഭ, അനില, ഷെര്‍ളി എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: