കൊല്ലം: ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 29 പേര് മരിച്ചതായി ആരോഗ്യ വകുപ്പ്. 7499 പേരാണ് രോഗലക്ഷണവുമായെത്തിയത്. ഇതില്‍ 2500 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വൈറല്‍പനി ബാധിച്ച് ഏഴുപേരും എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് 16 പേരും ജില്ലയില്‍ കഴിഞ്ഞവര്‍ഷം മരിച്ചു.
പകര്‍ച്ചരോഗ വ്യാപനം തടയുന്നതിനുള്ള രോഗപ്രതിരോധയജ്ഞത്തിന് ജില്ലയില്‍ വ്യാഴാഴ്ച തുടക്കമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.വി.ഷേര്‍ളി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്ധ്യ, ജില്ലാ മാസ് മീഡിയ ഓഫിസര്‍ റമിയാബീഗം എന്നിവര്‍ അറിയിച്ചു. ചികിത്സയില്‍ ആരോഗ്യവകുപ്പ് കേന്ദ്രീകരിക്കുമ്പോള്‍ ശുചീകരണവും കൊതുക് ഉറവിടങ്ങളുടെ നിര്‍മാര്‍ജനവും ബോധവല്‍ക്കരണവും ഉള്‍പ്പെടയുള്ളവ മറ്റെല്ലാ വകുപ്പുകളും ചേര്‍ന്ന് നിര്‍വഹിക്കും. ബഹുജനപ്രസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും ഇത്തവണത്തെ ജാഗ്രതായജ്ഞം. ഓരോ വകുപ്പിനും പ്രത്യേകം ചുമതല നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വരള്‍ച്ച മുന്നില്‍ക്കണ്ട് വിദ്യാലയങ്ങളിലടക്കം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധമായി നടക്കും. വര്‍ഷം മുഴുവന്‍ നീളുന്ന കര്‍മപദ്ധതിക്കാണ് യജ്ഞം ലക്ഷ്യമിടുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍ച്ച വ്യാധികള്ക്കെതിരേയുള്ള ആരോഗ്യജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നിര്‍വഹിക്കും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: