ചവറ: കയര്‍തൊഴിലാളികളുടെ നടുവൊടിച്ച് സര്‍ക്കാര്‍. കയര്‍ പിരിക്കുകയും റാട്ട് കറക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കേണ്ടുന്ന 150 രൂപ പോലും കിട്ടുന്നില്ലെന്ന പരാതിയിലാണ് തൊഴിലാളികള്‍. ഫൈബര്പാര്ക്കുള്പ്പെടെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം അടച്ചുപൂട്ടിയതിനുപിന്നാലെയാണ് ഈ പീഡനം. ചവറയുടെ ജീവനാഡിയായിരുന്ന കയര്‍ വ്യവസായത്തെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാരെന്നാണ് ആക്ഷേപം.
വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായി കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും അന്തര്‍ദേശീയനിലവാരമുളള കേന്ദ്രം ചവറയില്‍ സ്ഥാപിക്കുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ഷിബുബേബിജോണിന്റെ വാഗ്ദാനം. ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ പൂട്ടി. പ്രവര്‍ത്തിപ്പിക്കാന്‍ പണം ഇല്ല എന്നതായിരുന്നു കാരണം പറഞ്ഞത്. സര്‍ക്കാരുകളുടെ അവഗണനയും തൊണ്ടിന്റെ ലഭ്യതക്കുറവും മേഖലയ്ക്ക് പ്രതിസന്ധിയായി. കയറുല്‍പ്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും വലിയ വിലകൊടുത്ത് ചകിരി വാങ്ങേണ്ടിവരുന്നതും കൂലിവര്ദ്ധനയില്ലാത്തതുമൊക്കെയാണ് വ്യവസായത്തെ പിറകോട്ടടിച്ചത്.
പിരിപ്പ്-കറക്ക് തൊഴിലാളികള്‍ക്ക് കയര്‍ സംഘങ്ങള്‍ വഴി 150 രൂപയും സര്‍ക്കാര്‍ 150 രൂപയുമാണ് നല്‍കേണ്ടത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പണിയെടുക്കുന്ന ഇവര്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ നല്‍കേണ്ട 150 രൂപ കിട്ടുന്നില്ലെന്നാണ് ആ ക്ഷേപം. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ചകിരി 30 കിലോയ്ക്ക് 930 രൂപയാണ് നല്‍കേണ്ടത്. ഇതില്‍ 28 രൂപയാണ് ഉപയോഗത്തിനായി കിട്ടുന്നത്.
സര്‍ക്കാര്‍ പെന്‍ഷനുകള്‍ കിട്ടാതായതും വൃദ്ധരായ സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ചവറയിലെ തൊഴിലാളി നേതാക്കള്‍ വളര്‍ന്നത് കയര്‍ മേഖലയിലൂടെയായിട്ടുപോലും അവര്‍ തിരിഞ്ഞുനോക്കുന്നില്ല.
മുകുന്ദപുരം, ചാമ്പക്കടവ്, കുറ്റിവട്ടം, ചിറ്റൂര്‍, മുല്ലക്കേരി, പൊന്മന, തെക്കുംഭാഗം, തേവലക്കര, ചെറുശ്ശേരിഭാഗം, പാലക്കടവ് വട്ടത്തറ, കുരിശുംമൂട്, അരിനെല്ലൂര്‍, പുത്തന്‍സങ്കേതം, നീണ്ടകരയിലെ കായല്‍ത്തീരങ്ങള്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി കയര്‍പിരി കേന്ദ്രങ്ങളും സംഘങ്ങളും നേരത്തെ സജീവമായിരുന്നു. എന്നാല്‍ ഇന്ന് സംഘങ്ങളും കളങ്ങളും കയക്ക് തട്ടുകളും പലയിടങ്ങളിലും പൂട്ടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: