തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലെ പ്രധാന കണ്ണിയെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മാങ്ങാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ എടക്കാടന്‍ ഹൗസില്‍ രജീഷ് (28) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ധര്‍മ്മശാലയില്‍ വെച്ചാണ് രജീഷിനെ പിടികൂടിയത്.
കഴിഞ്ഞ 18ന് ഒറ്റനമ്പര്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പേലീസ് പിടികൂടിയിരുന്നു. തളിപ്പറമ്പിലെ ചൂതാട്ട സംഘത്തലവന് പൂക്കോത്ത് തെരുവിലെ പി.സുനില്‍ (42), പട്ടുവം മുള്ളൂലിലെ കുന്നോല്‍ പവിത്രന് (52), കടമ്പേരിയിലെ വടക്കീല്‍ വേണുഗോപാലന്‍ (50) എന്നിവരാണ് അന്ന് അറസ്റ്റിലായത്.
കണ്ണൂരാണ് ഒറ്റനമ്പര്‍ ചൂതാട്ടത്തിന്റെ കേന്ദ്രം. വിവിധ പ്രദേശങ്ങളില്‍ ചൂതാട്ട സംഘത്തിന് ഏജന്റുമാരും ഒന്നില്‍ കൂടുതല്‍ സബ് ഏജന്റുമാരുമുണ്ട്. ഇവരില്‍ നിന്ന് പണം ശേഖരിച്ച് കണ്ണൂര്‍ കേന്ദ്രത്തിലെത്തിക്കുന്ന ആളാണ് രജീഷ്. പതിനായിരക്കണക്കിന് രൂപയാണ് ദിനംപ്രതി ഇയാള്‍ കണ്ണൂരിലെത്തിക്കുന്നത്.
സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പറിനാണ് അയ്യായിരം രൂപ വീതം ചൂതാട്ട സംഘം സമ്മാനം നല്‍കുന്നത്. മുന്നക്ക നമ്പര്‍ ചൂതാട്ട സംഘത്തിന് എഴുതി നല്‍കുകയാണ് വേണ്ടത്. ഉച്ചക്ക് സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞാല്‍ അവസാന മൂന്നക്കമായി എഴുതി നല്കിയ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ ഒരുടിക്കറ്റിന് നല്‍കും.
പത്ത് രൂപയാണ് ഈ ടിക്കറ്റിന് വില. ഇങ്ങനെ പത്തും നൂറും ടിക്കറ്റ് ഒരുദിവസം എടുക്കുന്ന ആളുകളുണ്ടത്രേ. അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമേ സമ്മാനം ലഭിക്കും. നിരവധി മാസങ്ങള്‍ക്കിടയില്‍ തളിപ്പറമ്പില്‍ രണ്ടുതവണമാത്രമാണ് സമ്മാനം നല്‍കിയത്. എന്നാല്‍ നിരവധി പേര്‍ക്ക് ദിനംപ്രതി വന്‍തുക ലഭിക്കുന്നുണ്ടെന്ന് വ്യാജ പ്രചരണം അഴിച്ചുവിടും. ഇതിലൂടെയാണ് ആളുകള്‍ ഈ ചൂതാട്ടത്തില്‍ കുടുങ്ങുന്ന്.
തളിപ്പറമ്പില്‍ നിന്ന് ദിനംപ്രതി അരലക്ഷം രൂപയോളം രജീഷ് ശേഖരിച്ച് കണ്ണൂര്‍ കേന്ദ്രത്തിലെത്തിക്കുന്നുണ്ടത്രേ. ഒറ്റനമ്പര്‍ ചൂതാട്ടത്തിനെതിരെ നടപടി ശക്തമാക്കിയതോടെ തളിപ്പറമ്പില്‍ ഇടപാട് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പയ്യന്നൂരിലും മറ്റും ചൂതാട്ടം തഴച്ചുവളരുകയാണ്. പഴയങ്ങാടി, ശ്രീകണ്ഠപുരം, മട്ടന്നൂര്‍, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലും ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ചൂതാട്ടത്തിനെതിരെ നടപടി ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ക്രൈം സ്ക്വാഡിലെ സരേഷ് കക്കറ, കെ.വി.രമേശന്, ഷറഫുദ്ദീന് എന്നിവരും രജീഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: