കണ്ണൂര്‍: വകുപ്പ് മേധാവിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രതിപക്ഷ അനധ്യാപക സംഘടനാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പരാതിക്ക് വിധേയനായ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ജീവനക്കാരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ശക്തമാണ്.
സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല ജിവനക്കാരായ നാലു പേരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനും രജിസ്ട്രാറെ ശാസിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തത്.
വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന വകുപ്പ് മേധാവിക്കെതിരെയുളള പരാതി ആദ്യഘട്ടം തൊട്ടെ ഒതുക്കിത്തീര്‍ക്കാന്‍ ഇടത് അനുകൂല സര്‍വ്വകലാശാല അധ്യാപകരുടേയും അനധ്യാപകരുടേയും ഭാഗത്ത് നിന്നും ശക്തമായ നീക്കമുണ്ടായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ റിട്ട.ജില്ല ജഡ്ജിയെ കൊണ്ട് അന്വേഷിക്കാന്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സംബന്ധിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്കെതിരെ നടപടി. രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് കാണിച്ചുവെന്ന് ആരോപിച്ചാണ് ശാസിക്കാന്‍ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം കേസ് അച്ചടക്ക സമിതിക്ക് വിടുകയും അവര്‍ അന്വേഷിക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം പാലിക്കാതെ ആരോപണവിധേയനെ രക്ഷിക്കാന്‍ വളപട്ടണം പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു. പോലീസിനെ ഉപയോഗിച്ച് അന്വേഷിച്ച കേസ് എങ്ങുമെത്താത്ത നിലയിലാണ്. ഔദ്യോഗികതലത്തില്‍ യാതൊരു നടപടിയും അധ്യാപകനെതിരെയെടുക്കാന്‍ സിന്‍ഡിക്കേറ്റ് തയ്യാറായിരുന്നില്ല. എന്നാല്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാഞ്ഞ സിന്‍ഡിക്കേറ്റ് ജീവനക്കാരെ ബലിയാടാക്കിയിരിക്കുകയാണ്.
ജീവനക്കാര്‍ വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിക്കുന്നതിനും മുമ്പേ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സംബന്ധിച്ചും പെണ്‍കുട്ടികളുടെ പരാതി സംബന്ധിച്ചും ഇംഗ്ലീഷ് പത്രങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് വന്നിരുന്നു എന്നിരിക്കെ ജീവനക്കാര്‍ക്കെതിരായ ഇപ്പോഴത്തെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാവുകയാണ്. ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുക വഴി നടപടിക്ക് വിധേയരായ ഓരോ ജീവനക്കാരുടേയും മാസ ശമ്പബളത്തില്‍ 2000 രൂപയും സര്‍വ്വീസ് കാലാവധിക്ക് ശേഷം ഭീമമായ തുക പെന്ഷന് ഇനത്തിലും മറ്റും നഷ്ടമാകുമെന്നും ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ചെയ്യാത്ത കുറ്റത്തിന് ജീവനക്കാരെ എന്തിന് പീഡിപ്പിക്കുന്നുവെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: