മുണ്ടക്കയം: കിഴക്കന്‍ മേഖലയിലെ വനാതിര്‍ത്തി ഗ്രാമനിവാസികള്‍ ഭീതിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ആനകള്‍ അടക്കമുള്ള കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ദുരിതം സൃഷ്ടിച്ചത് ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു. ഇക്കുറിയും വനമൃഗങ്ങളുടെ ശല്യം ഉണ്ടാകുമോ എന്ന ഭീതിയാണ് ജനങ്ങള്‍.മുണ്ടക്കയം, എരുമേലി, കോരുത്തോട് പഞ്ചായത്തുകളിലെ വനാതിര്‍ത്തി മേഖലകളില്‍ രണ്ടു വര്‍ഷമായി കാട്ടു മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടാനകളുടെ ശല്യം രൂക്ഷമായ പുലിക്കുന്നില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് ഗ്രാമങ്ങളിലൊന്നും യാതൊരു വിധ സുരക്ഷയും നടപ്പായിട്ടില്ല. ചക്ക പഴുക്കുന്ന കാലമാകുമ്പോഴാണ് കാട്ടാനകള്‍ കൂടുതലായും നാട്ടിലെത്തുക. രാത്രി കാലങ്ങളില്‍ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദം കേട്ടാണ് ഗ്രാമവാസികള്‍ ഉണരുന്നത്. ആനകളെത്തിയാല്‍ നിശബ്ദമായി വീടിനുള്ളില്‍ ശ്വാസമടക്കിപിടിച്ച് ഭീതിയോടെ ഇരിക്കുകയും കാട്ടാനകള്‍ തിരികെ പോയതിന് ശേഷം മാത്രം വെളിയിലിറങ്ങുകയുമാണ് പതിവ്. ആനകള്‍ക്ക് പുറമേ കാട്ടുപോത്തും കാട്ടു പന്നിയും കൃഷി നശിപ്പിക്കാന്‍ നാട്ടിലെത്താറുണ്ട്. കൃഷി നശിപ്പിക്കുന്നതിന് പുറമെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതാണ് ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നത്. ആനകള്‍ പരമ്പരാഗതമായി സഞ്ചരിച്ച് പോരുന്ന ആനത്താരകള്‍ തെളിച്ചതാണ് ആനകള്‍ നാട്ടിലേയ്ക്ക് ഇറങ്ങുവാന്‍ പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്. വനത്തിനുള്ളില്‍ കാരിത്തോട് മേഖലയില്‍ 500 ഏക്കറോളം തെളിച്ച് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ തൈകള്‍ വെച്ചിരുന്നു. ഇതിന് ചുറ്റും സോളാര്‍ വേലികളും തീര്‍ത്തു. ഇതോടെയാണ് കാട്ടാനകള്‍ നാട്ടിലേയ്ക്ക് കൂടുതലായി ഇറങ്ങുവാന്‍ തുടങ്ങിയതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: