കാരക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഹൂഗോ ഷാവേസ് നാലാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 54 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് ഷാവേസ് എതിരാളിയായ പ്രതിപക്ഷ നേതാവ് ഹെന്റിക് കാപ്രിലെസിനെ പരാജയപ്പെടുത്തിയത്.
1998ല്‍ വെനസ്വേലയുടെ ഭരണ നേതൃത്വം ഏറ്റെടുത്ത ഷാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ തുടര്‍ച്ചയായി രണ്ട് പതിറ്റാണ്ട് പ്രസിഡന്റാകുകയെന്ന റിക്കാര്‍ഡിനും കൂടി ഉടമയായിരിക്കുകയാണ്. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് ഷാവേസിന്റെ വിജയം. ആഭ്യന്തര രംഗത്ത് ഷാവേസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴി തെളിച്ചത്.
കഴിഞ്ഞ വര്‍ഷം ക്യാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാവേസിന്റെ ആരോഗ്യത്തെക്കുറിച്ച് സംശയമുണ്ടായിരുന്നെങ്കിലും രോഗത്തില്‍ നിന്ന് പൂര്‍ണമായി മുക്തനായ ശേഷമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഷാവേസ് അനുകൂലികള്‍ ആഹ്ലാദപ്രകടനം തുടങ്ങി. ഷാവേസിന്റെ മുഖചിത്രം ആലേഖനം ചെയ്ത ഷര്‍ട്ടുകളും ബാനറുകളുമായാണ് ആഘോഷം.
വന്‍സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ നടന്ന വോട്ടെടുപ്പില്‍ 80 പോളിംഗാണ് രേഖപ്പെടുത്തിയത്. ഷാവേസ് 54.42 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ കാപ്രിലെസിനു 44.97 ശതമാനം വോട്ടുകള്‍ നേടാനായതായി തെരഞ്ഞെടുപ്പ് സമിതി പ്രസിഡന്റ് ടിബിസി ലൊസ്ന അറിയിച്ചു.
അമേരിക്കന്‍വിരുദ്ധ ചേരിയെ പിന്തുണയ്ക്കുന്ന ഷാവേസ് നാലാം വട്ടവും മത്സരിക്കുന്നതു പാശ്ചാത്യലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കൂടി പ്രസിഡന്റായി തുടര്‍ന്നാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന സോഷ്യലിസ്റ്റ് പരിഷ്ക്കാരങ്ങള്‍ ഊര്‍ജിതമാക്കുമെന്നാണ് ഷാവേസ് നല്കിയ പ്രധാന വാഗ്ദാനം.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ വെനസ്വേലയിലെ പെട്രോളിയം കമ്പനികളെ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് ഷാവേസ് ഭരണം ജനകീയമാക്കിയത്. അതോടൊപ്പം വരുമാനസ്രോതസുകള്‍ ഒന്നൊന്നായി ദേശസാല്‍ക്കരിക്കാനും ഷാവേസ് മുന്‍കൈയെടുത്തു. ഇതിലൂടെ ലഭിച്ച വരുമാനം വിദ്യാഭ്യാസം, ആരോഗ്യസേവനം, സാമൂഹ്യരക്ഷ തുടങ്ങിയ മേഖലകളിലേയ്ക്കു വഴിതിരിച്ചു.
ഇതിനിടെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യമായ സൗദി അറേബ്യയെ പിന്തള്ളി വെനസ്വേല ഒന്നാം സ്ഥാനം പിടിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: