ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് വീണ്ടും രംഗത്തെത്തി. അഴിമതി നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ രാഷ്ട്രീയത്തില്‍നിന്നും കേന്ദ്രമന്ത്രിസഭയില്‍നിന്നും ഖുര്‍ഷിദ് രാജിവെക്കണമെന്ന് കേജ്രിവാള് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ ഖുര്ഷിദുംഭാര്യ ലൂയിസും ചേര്‍ന്ന് നടത്തുന്ന സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റിന് കേന്ദ്രമന്ത്രിസഭയില്‍നിന്ന് വഴിവിട്ട് ഫണ്ട് ലഭിച്ചുവെന്ന് സ്വകാര്യ ചാനല്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
ട്രസ്റ്റില്‍നിന്നും വികലാംഗരായ കുട്ടികള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. അഴിമതി നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും അതുകൊണ്ട് തന്നെ ഖുര്‍ഷിദ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കേജ്രിവാള് ഇന്നലെ ആവശ്യപ്പെട്ടു. ഇന്നുതന്നെ അദ്ദേഹം രാജി പ്രഖ്യാപനം നടത്തണമെന്നും കേജ്രിവാള് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന രാംരാജ് സിംഗിന്റെ വ്യാജ ഒപ്പിലൂടെ ട്രസ്റ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നും കേജ്രിവാള് ആരോപിച്ചു. ജെ.ബി. സിംഗ് എന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ഒപ്പും വ്യാജമായി ട്രസ്റ്റ് ശേഖരിക്കുകയും അതിലൂടെ ട്രസ്റ്റ് ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്നും കേജ്രിവാള് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ഒരുപക്ഷെ തെറ്റായാലും ആരോപണങ്ങള്‍ ഖുര്‍ഷിദ് അംഗീകരിക്കുമോ എന്നും കേജ്രിവാള് ചോദിച്ചു. ഈ വിഷയത്തില്‍ ട്രസ്റ്റിന്റെ പ്രൊജക്ട് ഓഫീസര്‍കൂടിയായ ലൂയിസ് ഖുര്‍ഷിദിന് ജൂലൈ മൂന്നിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇവര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും കെജ്രിവാള് പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റുണ്ടെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ നടപടി സ്വീകരിക്കണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടു.
അതേസമയം, ട്രസ്റ്റിനെതിരെയുള്ള ആരോപണങ്ങള്‍ ഖുര്‍ഷിദ് തള്ളിക്കളഞ്ഞു. വികലാംഗര്‍ക്കുള്ള ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവ് സഹിതം മറുപടി നല്‍കുമെന്ന് ഖുര്‍ഷിദ് പ്രതികരിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ദല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മന്ത്രിയെ അരവിന്ദ് കേജ്രിവാള് സംഘം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഖുര്‍ഷിദ് രാജിവെക്കണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. വ്യാജ ഒപ്പ് മുഖേന ലക്ഷങ്ങള്‍ നേടിയെടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നും താന്‍ ഇങ്ങനെ ചെയ്തുവെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അതോടെ അവസാനിപ്പിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.
ട്രസ്റ്റിന്തിരെയള്ള അഴിമതി ആരോപണം പുറത്തുകൊണ്ടുവന്ന സ്വകാര്യ ടിവി ചാനലിനെതിരെ തന്റെ ഭാര്യ ലൂയിസ് ദല്‍ഹി കോടതിയില്‍ അപകീര്‍ത്തികേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. വികലാംഗര്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് 75 ലക്ഷം രൂപ നല്‍കിയത് സ്വകാര്യ ചാനലാണ് പുറത്തുകൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: