കൊച്ചി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്ന മുസ്ലീം തീവ്രവാദ സംഘടന പോപ്പുലര്‍ ഫ്രണ്ടിന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.പി. ധനപാലന്റെ പ്രശംസ. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് ധനപാലന്റെ ഈ നടപടി. രാജ്യത്ത് തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുകയും നിരോധിത മുസ്ലീം സംഘടനയായ ‘സിമി’യുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് എന്‍ഡിഎഫിന്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ട്. സംസ്ഥാനത്ത് നടന്ന 27ഓളം കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും ഭീഷണിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും സംഘടനയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍നിന്നും മാറ്റമില്ലെന്നുമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞത്. ഇക്കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്ന ധനപാലനാണ് പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി പ്രശംസിച്ചിരിക്കുന്നത്. ‘എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട്’ എന്ന പേരില്‍ ഇന്നലെ മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച സമനീതി സമ്മേളനത്തിലാണ് ധനപാലന്റെ പ്രശംസാസന്ദേശം പോപ്പ്. ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് വായിച്ചത്. സമ്മേളനത്തില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത് കെ.പി. ധനപാലനെയായിരുന്നു. പരിപാടിയുടെ പ്രചാരണബോര്‍ഡുകളിലും പോസ്റ്ററുകളിലും ധനപാലന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെയും പേരും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീവ്രവാദസംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് വിവാദമായതിനെത്തുടര്‍ന്ന് പരിപാടിയില്‍നിന്നും വിട്ടുനിന്ന് ആശംസാസന്ദേശം നല്‍കുകയായിരുന്നു ധനപാലന് ചെയ്തത്. എല്‍ദോസ് കുന്നപ്പിള്ളിയും പരിപാടിയില്‍ പങ്കെടുത്തില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷമുണ്ടെന്നാണ് സന്ദേശത്തിലൂടെ ധനപാലന് അറിയിച്ചത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപ്.ഫ്രണ്ടെന്നും ധനപാലന് പുകഴ്ത്തുന്നുണ്ട്. തീവ്രവാദത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരോധിക്കാന്‍ ഒരുങ്ങുന്ന ഒരു സംഘടനയെ കോണ്‍ഗ്രസ് നേതാവ് തന്നെ പരസ്യമായി പ്രകീര്‍ത്തിച്ചത് മറ്റൊരു വിവാദത്തിന് വഴിയൊരുക്കുന്നതാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: