തിരുവനന്തപുരം: മോശം കാലാവസ്ഥയെതുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബികൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് പ്രതിഷേധത്തിനിടയാക്കി. കാലാവസ്ഥ മെച്ചമായാല്‍ വിമാനം നെടുമ്പാശേരിയിലേയ്ക്ക് പോകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നുവെങ്കിലും വൈകിയതിനെതുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
ഇതിനിടെ വിമാനം റാഞ്ചാന്‍ ശ്രമം നടത്തിയെന്ന പെയിലറ്റിന്റെ സന്ദേശം പരിഭ്രാന്തിപരത്തി. പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചു. യാത്രക്കാര്‍ കോക്പിറ്റിലേയ്ക്കുകയറി പ്രതിഷേധിച്ചതിനെതുടര്‍ന്നാണ് പെയിലറ്റ് ഇത്തരത്തില്‍ സന്ദേശം നല്‍കിയതെന്നാണ് സൂചന. തുടര്‍ന്ന് പരിശോധന നടത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി സുരക്ഷാപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡി.ജി.സി.എയ്ക്ക് റിപ്പോര്‍ട്ട് നല്കി.
കൊച്ചിയില്‍ ഇറങ്ങാന്‍ പോകവേയാണ് രാവിലെ 6.50ന് വിമാനം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവിട്ടത്. സമയംകഴിഞ്ഞെന്നുപറഞ്ഞ് പെയിലറ്റ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് ഭക്ഷണമൊ വെള്ളമോ നല്കാന് തയ്യാറായില്ലെന്നും പരാതിയുണ്ട്.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെട്ടു. ഡിജിപിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി യാത്രക്കാരില്‍നിന്ന് സ്വാഭാവിക പ്രതിഷേധംമാത്രമാണുണ്ടായതെന്ന് വിലയിരുത്തുകയും വിമാനം കൊച്ചിയിലേയ്ക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.
പകല്‍ രണ്ടോടെ തിരുവനന്തപുരത്ത് നിന്നും യാത്രതിരിച്ച വിമാനം 2.50ന് നെടുമ്പാശേരിയിലെത്തി. അതേസമയം നെടുമ്പാശേരിയില്‍ സുരക്ഷാസേന തടഞ്ഞുവെച്ച ആറ് യാത്രക്കാരെയും മോചിപ്പിച്ചു. യാത്രക്കാരെ തടഞ്ഞ് വെച്ചത് വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടയാക്കി. ഇവരെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് മറ്റ് യാത്രക്കാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. യാത്രക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
പ്രതിഷേധിച്ച യാത്രക്കാരെ സിഐഎസ്എഫ് ബലംപ്രയോഗിച്ച് പുറത്താക്കി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പെയിലറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തടഞ്ഞത്. തിരുവനന്തപുരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്കിയവരെയാണ് തടഞ്ഞ് വെച്ചത്. യാത്രക്കാരുടെ സീറ്റ് നമ്പറടക്കമാണ് പെയിലറ്റ് പരാതി നല്‍കിയത്.
യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന് തെറ്റായ സന്ദേശം നല്കിയ പെയിലറ്റിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അടിയന്തര സുരക്ഷായോഗം ചേര്‍ന്ന ശേഷം പുതിയ പെയിലറ്റിനെ എത്തിച്ചശേഷമാണ് വിമാനം യാത്രതുടര്‍ന്നത്. വിമാനം റാഞ്ചാന്‍ ശ്രമമെന്ന് മറ്റു വിമാനത്താവളങ്ങളിലേക്കും സന്ദേശം കൈമാറിയതിനാല്‍ യാത്ര തുടങ്ങുന്നതിന് ചില സാങ്കേതിക തടസമുണ്ടായതിനാലാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടാന്‍ വൈകിയതെന്ന് എയര്‍ ഇന്ത്യ സിഇഒ അറിയിച്ചു. വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന പെയിലറ്റിന്റെ സന്ദേശത്തെത്തുര്ന്ന് സുരക്ഷാ സേന വിമാനം വളഞ്ഞിരുന്നു. എന്നാല്‍ കോക്പിറ്റില്‍ കയറിയിട്ടില്ലെന്നും പെയിലറ്റിനെ തടഞ്ഞില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ ചിലരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. യാത്രക്കാരെ കൊച്ചിയിലെത്തിക്കാന്‍ പകരം സംവിധാനമുണ്ടാക്കണമെന്ന ആവശ്യം എയര്‍ ഇന്ത്യ അധികൃതര്‍ പരിഗണിക്കാതിരുന്നതാണ് സംഘര്‍ഷമുണ്ടാക്കിയത്.
മോശം കാലാവസ്ഥയെതുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ 6.20 ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബികൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. കാലാവസ്ഥ മെച്ചമായാല്‍ വിമാനം നെടുമ്പാശേരിയിലേയ്ക്ക് പോകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ പിന്നീട് നിലപാട് മാറ്റിയെന്ന് ആരോപണമുണ്ട്. കൊച്ചിയില്‍ ഇറങ്ങാന്‍ പോകവേയാണ് വിമാനം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവിട്ടതെന്നും ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് പെയിലറ്റ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെന്നും യാത്രക്കാര്‍ പറഞ്ഞു അബുദാബിയില്‍ നിന്നു പുറപ്പെട്ട് പതിനാറു മണിക്കൂറുകൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അവസാനം കൊച്ചിയിലെത്തി.
കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ഉള്‍പ്പെടെ ഇരുന്നോറോളം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 9.55 ന് അബുദാബിയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന വിമാനം മൂന്നു മണിക്കൂര്‍ വൈകി 12.55 നാണ് യാത്രപുറപ്പെട്ടത്. എയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ നിന്നു സിഗ്നല്‍ ലഭിക്കാത്തതിനാലാണ് യാത്ര വൈകിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: