നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട് ഇറങ്ങേണ്ട എയര്‍ഇന്ത്യയുടെ നാല് വിമാനങ്ങള്‍ കൊച്ചിയിലിറക്കി. കൊച്ചിയിലിറങ്ങിയ ഒരു വിമാനത്തിലെ യാത്രക്കാരെ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് എത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ റണ്‍വേയിലൂടെ എയര്‍ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എയര്‍ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് വിമാനം എ.ഐ 962, ഷാര്‍ജ-കോഴിക്കോട് എഐ 998, എയര്‍ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 344, ദുബായ് കോഴിക്കോട്, ഐഎക്സ് 474, ദോഹ-ബഹറിന്‍-കോഴിക്കോട് കൊച്ചി വിമാനങ്ങളാണ് കൊച്ചിയിലിറക്കിയത്.
ജിദ്ദ വിമാനം രാവിലെ 6.40 ന് എത്തി. 9.15ന് കോഴിക്കോട്ടേക്ക് പോയി. എഐ 998 വിമാനം 6.50 ന് എത്തി 8.50 ന് പോയി. ഐഎക്സ് 344 വിമാനം 6.35ന് എത്തി. ഈ വിമാനത്തിലെ യാത്രക്കാരെ മറ്റ് രണ്ട് വിമാനങ്ങളിലായി കയറ്റി അയച്ചു. എന്നാല്‍ ഐഎക്സ് 474 വിമാനം ദോഹയില്‍നിന്നും പുറപ്പെട്ടപ്പോള്‍തന്നെ യന്ത്രത്തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് മുംബൈയില്‍ ഇറക്കി. അവിടെനിന്നും തകരാര്‍ പരിഹരിച്ച് നേരെ കൊച്ചിയിലേക്ക് 9.05ന് എത്തുകയായിരുന്നു. ഈ വിമാനത്തിലെ 117 യാത്രക്കാരെ റോഡ് മാര്‍ഗം അയക്കുവാന്‍ എയര്‍ഇന്ത്യാ അധികൃതര്‍ ശ്രമിക്കുന്നതറിഞ്ഞ് യാത്രക്കാര്‍ ക്ഷുഭിതരായി റണ്‍വേയിലേക്കിറങ്ങി എയര്‍ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് മുംബൈയില്‍നിന്നും പ്രത്യേക വിമാനം കൊണ്ടുവന്ന് ഇവരെ കോഴിക്കോട് 11.30ഓടെ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: