കൊച്ചി: കൊച്ചി മെട്രോ മുന്‍ എംഡി ടോം ജോസ് ഡിഎംആര്‍സിക്ക് എഴുതിയ കത്ത് പുറത്തുവന്നതോടെ മെട്രോ റെയില്‍ നിര്മ്മാണച്ചുമതലയില്നിന്ന് ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന് വ്യക്തമായി. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിക്കു തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുമ്പോഴും ടോം ജോസിന്റെ കത്തിനെക്കുറിച്ച് അദ്ദേഹം പ്രതികരിക്കാതിരുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടോം ജോസ് കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണക്കയച്ച കത്ത് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി. രാജീവ് എം പിയാണ് പുറത്തുവിട്ടത്. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പൂര്‍ണ അധികാരം ഇ. ശ്രീധരന് നല്‍കിക്കൊണ്ട് ഡിഎംആര്‍സി കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഇറക്കിയ ഉത്തരവിന്റെ കോപ്പിയും പുറത്തുവന്നു.
ഡി എം ആര് സി മാനേജിംഗ് ഡയറക്ടറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയ ടോം ജോസ് കഴിഞ്ഞ സെപ്തംബര്‍ 26നാണ് കൊച്ചി മെട്രോയില്‍ ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് ഡി എം ആര് സിയുടെയും കെ എം ആര് എല്ലിന്റെയും ചെയര്‍മാനായ കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത്. ഡിഎംആര്‍സിയുടെ എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച ഇ.ശ്രീധരന് ഇപ്പോള്‍ കേരളത്തില്‍ താമസമാക്കിയിരിക്കയാണൈന്നും കൊച്ചി മെട്രോ റെയില്‍ പദ്ധതിയടക്കം കേരളത്തിലെ നിരവധി പദ്ധതികള്‍ അദ്ദേഹം ഡിഎംആര്‍സിയുടെ പേരില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുന്നുണ്ടെന്നും കത്തില്‍ ആമുഖമായി പറയുന്നു. ഡിഎംആര്‍സി സംവിധാനം മുഴവന്‍ തന്റെ പിന്നിലുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് താരതമ്യേന ചെറിയ പാലത്തിന്റെ പണികള്‍ പോലും അദ്ദേഹം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവഹേളനം കലര്‍ന്ന ഭാഷയില്‍ കത്തില്‍ എഴുതിയിരിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ ഇടപെടാല്‍ ശ്രീധരനെ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നാണ് കത്ത് തുടര്‍ന്ന് ആരായുന്നത്. മെട്രോ റെയില്‍, മോണോ റെയില്‍, പാലം നിര്‍മാണം തുടങ്ങിയ പദ്ധതികളില്‍ ശ്രീധരന് നടത്തുന്ന ഇടപെടലുകള്‍ക്ക് ഡിഎംആര്‍സിയുടെ പിന്തുണയുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു. ശ്രീധരന്റെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കേരള സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഏറ്റെടുത്ത പദ്ധതികള്‍ക്ക് ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരമുണ്ടോയെന്നും കത്തില്‍ ആരാഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കുന്നത് കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സഹായകമാവുമെന്നും ടോം ജോസ് സൂചിപ്പിക്കുന്നു.
അതേസമയം, കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണക്കരാര്‍ ഡിഎംആര്‍സിക്കുതന്നെ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയത്. ഡിഎംആര്‍സി തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം ഗസ്തൗസില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോയില്‍നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരനെ നീക്കാന്‍ ചില ലോബികള്‍ നടത്തുന്ന നീക്കം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിനുവേണ്ടി കൊച്ചി മെട്രോ മുന്‍ ചെയര്മാന് ടോം ജോസ് ഡിഎംആര്‍സിക്ക് കത്തെഴുതിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
ഇതിനിടെ, കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ.ശ്രീധരനെയും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെയും ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തിരുവനന്തപുരത്ത് പറഞ്ഞു. കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ദുഖം രേഖപ്പെടുത്തിയിരുന്നു. പക്ഷെ ആ നിലപാട് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെട്രോ നിര്‍മാണം നീണ്ടുപോകുന്നതിലൂടെ ജനങ്ങളുടെ ദുരിതം വര്ദ്ധിക്കകയേ ഉള്ളൂ. ഇത് അഴിമതി നടത്താനുള്ള അവസരം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍വഹണത്തില്‍ ഇ.ശ്രീധരനെ പുറത്താക്കാനും ഡിഎംആര്‍സിയെ ഒഴിവാക്കാനും യുഡിഎഫ് സര്‍ക്കാര്‍ രൂപംകൊണ്ടതുമുതല്‍ നിരന്തരമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. ഇതിന് പിന്നില്‍ സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ ഭാഗമായ ചില ശക്തികളുടെ കച്ചവട താല്പര്യങ്ങളാണ്. 2004 ല്‍ കൊച്ചി മെട്രോ ആവിഷ്കരിച്ചപ്പോള്‍ 2250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
2011 ഡിസംബറില്‍ മുസ്ലീംലീഗ്കാരനായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ആഗോള ടെന്‍ഡര്‍ വിളിച്ചുകൊണ്ട് കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. പക്ഷേ കേരളത്തിലെ ജനങ്ങളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അതില്‍നിന്ന് പിന്മാറേണ്ടി വന്നത്.
ഇ.ശ്രീധരനെപ്പോലെ പരിചയസമ്പന്നനും പദ്ധതികള്‍ നിശ്ചയിക്കപ്പെട്ട തീയതികള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കി കഴിവ് തെളിയിക്കുകയും ചെയ്ത വ്യക്തിയെ ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചന ഈ പദ്ധതിയില്‍ നിന്ന് സാമ്പത്തിക ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പദ്ധതിയുടെ നടത്തിപ്പ് വൈകുന്ന ഓരോ ദിവസവും 40 ലക്ഷം രൂപയുടെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരവും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്നതുമായ കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടി രൂപം നല്‍കും. പദ്ധതിയുടെ ചുമതലയില്‍ ഇ.ശ്രീധരനെ നിലനിര്‍ത്തുകയും ഡിഎംആര്‍സിയെ തന്നെ നിര്‍മ്മാണ ചുമതല ഏല്പിക്കുകയും ചെയ്യാനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വി.മുരളീധരന് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: