പ്രജാപതിയെ മാസം, ദിവസം, അന്നം തുടങ്ങിയവയിലൊക്കെ കണ്ട് ഉപാസിക്കാം. ഇവകളില്‍ രയിയേയും പ്രാണനേയും പ്രത്യേകം അറിഞ്ഞ് ചെയ്യുന്നവരുമുണ്ട്.
മാസോ വൈ പ്രജാപതിഃ തസ്യകൃഷ്ണപക്ഷ
ഏവ രയിഃ ശുക്ലഃ പ്രാണസ്തസ്മാദേക ഋഷയഃ
ശുക്ല ഇഷ്ടം കുര്വന്തീതം ഇതരസ്മിന്‍
സംവത്സരത്തിന്റെ അവയവമായ മാസത്തേയും പ്രജാപതിയായി ഉപാസിക്കാം. ഒരു മാസത്തിലെ കറുത്തപക്ഷം രയി ആണ്. ഇതിനെ അന്നം, ചന്ദ്രന് എന്നും വിളിക്കും. വെളുത്തപക്ഷം പ്രാണനാണ്. ഇത് ആദിത്യന്, അന്നാവ്, അഗ്നി എന്നും അറിയപ്പെടുന്നു. പ്രാണനെ ദര്‍ശിക്കുന്ന ഋഷിമാര്‍ വെളുത്തപക്ഷത്തിലും പ്രാണനെ അറിയാത്തവര്‍ കറുത്തപക്ഷതിലും യാഗം ചെയ്യുന്നു. (ശുക്ലപക്ഷം-വെളുത്തപക്ഷം, കൃഷ്ണപക്ഷം-കറുത്തപക്ഷം.)
പ്രജാപതി തന്റെ അവയവമായ മാസത്തില്‍ മുഴുവനായി സ്ഥിതിചെയ്യുന്നു. അതിനാല്‍ മാസവും പ്രജാപതിയാണ്. മാസം എന്നതും രയിയും പ്രാണനും തമ്മിലുള്ള മിഥുനംതന്നെയാണ്. മാസത്തില്‍ കറുത്തപക്ഷമെന്നും വെളുത്തപക്ഷമെന്നും രണ്ടെണ്ണമുണ്ടെങ്കിലും എല്ലാം ശുക്ലപക്ഷാത്മകമായ പ്രാണന് തന്നെ എന്ന് കാണുന്നു. പ്രാണദര്ശികളായ ഋഷികള്‍ കൃഷ്ണപക്ഷത്തില്‍ യാഗം ചെയ്താലും അത് ശുക്ലപക്ഷത്തിലാണ് കരുതണം. മറ്റുള്ളവര്‍ക്ക് പ്രാണനെ കാണാത്തതുകൊണ്ട് അവര്‍ക്ക് എല്ലാം കറുത്തപക്ഷമാണ്. അതുകൊണ്ട് അവര്‍ വെളുത്തപക്ഷത്തില്‍ യാഗം ചെയ്താലും അത് കറുത്തപക്ഷത്തിലാണെന്ന് മനസ്സിലാക്കണം.
ഋഷികളുടെ യാഗം ശുക്ലപക്ഷത്തിലും വിഷയാസക്തരായ ഗൃഹസ്ഥരുടെ യാഗം കൃഷ്ണപക്ഷത്തിലുമാണ്. ഋഷികള്‍ക്ക്, ദേവായനത്തിലൂടെ പോകുന്നതിനാല്‍, തിരിച്ചുവരവില്ല. പിതൃയാനത്തിലൂടെ പോകുന്ന മറ്റുള്ളവര്‍ക്ക് മടങ്ങിവരേണ്ടിവരും.
അഹോരാത്രേ വൈ പ്രജാപതിഃ തസ്യാഹരേവ
പ്രാണോ രാത്രി രേവ രയിഃ പ്രാണം വാ ഏതേ
പ്രസ്തരുകി യേ ദിവാ രത്യാ സംയുജ്യന്തേ
ബ്രഹ്മചര്യമേവ തദ് യദ്രാത്രൗരത്യാ സംയൂജ്യന്തേ
രാപകലുകള്‍ ചേര്‍ന്ന ദിവസത്തേയും പ്രജാപതിയായി ഉപാസിക്കാം. പകല്‍ പ്രാണന്. രാത്രി രയി. വിഷയികളായ ഗൃഹസ്ഥര്‍ പകല്‍ സ്ത്രീസംഗം ചെയ്യുന്നത് പ്രാണശക്തിയെ നഷ്ടപ്പെടുത്തലാണ്. അതിനാല്‍ പകല്‍ മൈഥുനം പാടില്ല. രാത്രിയില്‍ സ്ത്രീ സംയോഗം ആകാം. ഗൃഹസ്ഥര്‍ക്ക് അത് ബ്രഹ്മചര്യമാണ്. ഋതുകാലത്ത് സ്മൃതിവിഹിത ദിവസങ്ങളില്‍ രാത്രി സ്ത്രീസംയോഗം ബ്രഹ്മചര്യത്തിന് തടസ്സമല്ല. ഗൃഹസ്ഥര്‍ക്ക് സന്താനോല്പാദനത്തിനും മൈഥുനത്തിനുമുള്ള വിധിയും നിഷേധവും പ്രാസംഗികമായി പറഞ്ഞുവെന്നേയുള്ളൂ. ഉപനിഷത്ത് വിജ്ഞാനത്തില്‍ ഇതിന് വലിയ പ്രാധാന്യമൊന്നുമില്ല.
അന്നം വൈ പ്രജാപതിഃ തനോ ഹവൈ
തദ്രേതഃ തസ്മാദിമാഃ പ്രജാഃ പ്രജായന്ത ഇതി
അന്നം തന്നെയാണ് പ്രജാപതി. അതില്‍നിന്ന് സന്താനം കാരണമായ പുരുഷ ബീജം -രേതസ്സ്- ഉണ്ടാകുന്നു. രേതസ്സില്നിന്നാണ് എല്ലാ പ്രജകളും ഉണ്ടാകുന്നതെന്ന് അറിയുക. ഇപ്രകാരം സൂര്യചന്ദ്രന്മാരാകുന്ന മിഥുനം മുതല്‍ അന്നം വരെയായിത്തീര്‍ന്ന പ്രജാപതിയില്‍നിന്ന് പ്രജകള്‍ ഉണ്ടാകുന്നു. എവിടെനിന്നാണ് ഈ പ്രജകളൊക്കെ ഉണ്ടാകുന്നതെന്ന ആദ്യ ചോദ്യത്തിനുള്ള ഉത്തരമാണിത്.
തദ യേ ഹവൈ തത് പ്രജാപതി പ്രജാചരന്തി
കേ മിഥുനമുത്പാദയന്തേ, തേഷാമോവൈഷ
്രബഹ്മലോകോ യേഷാം തപോ ബ്രഹ്മചര്യം
യേഷു സത്യം പ്രതിഷ്ഠിതം
ഋതുകാലത്ത് രാത്രി മാത്രം ഭാര്യാഗമനം എന്ന ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ക്ക് നല്ല പുത്രന്മാരും പുത്രിമാരും ഉണ്ടാകും. ഇത് അവര്‍ക്കുള്ള ദൃഷ്ടഫലമാണ് (കാണാവുന്ന ഫലം). തപസ്സും ബ്രഹ്മചര്യവും അനുഷ്ഠിക്കുന്നവരും സത്യനിഷ്ഠയുള്ളവരുമായ ഗൃഹസ്ഥര്‍ക്കുള്ള അദൃഷ്ട ഫലമാണ് പിതൃയാനം വഴിയുള്ള ചന്ദ്രലോകം. നല്ല ജീവിതനിഷ്ഠയുള്ളവര്ക്കേ ചന്ദ്രലോകം പോലും ലഭിക്കൂ. അല്ലാത്തവരുടെ കഥ പറയേണ്ടതില്ലല്ലോ.
തേഷാമസൗ വിരജാ ബ്രഹ്മലോകോ
നയേഷു ജിഹ്മമനൃതം നമായാ ചേതി
കുടിലതയും അസത്യവും വഞ്ചനയും ഇല്ലാത്തയാള്ക്കുള്ളതാണ് ദേവയാനത്തിലൂടെ എത്താന്‍ കഴിയുന്ന ശുദ്ധമായ ബ്രഹ്മലോകം. ഗൃഹസ്ഥന്മാര്ക്ക് താരതമ്യേന ഈ മൂന്ന് കാര്യങ്ങളും ജീവിതത്തില്‍ കൊണ്ടുവരാന്‍ വിഷമമാണ്. ബ്രഹ്മചാരി, വാനപ്രസ്ഥന്, സന്ന്യാസി എന്നിവര്‍ ലൗകിക കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടേണ്ടതില്ലാത്തതിനാല്‍ വക്രത കുറവായിരിക്കും. സത്യം പാലിക്കാനും മിഥ്യാചാരണമെന്ന മായയെ ഒഴിവാക്കാനുമാകും. ജ്ഞാനത്തോടുകൂടി കര്‍മ്മത്തെ ചെയ്യുന്നവര്‍ക്കുള്ള ഗതിയാണ് ദേവയാനത്തിലൂടെയുള്ള ബ്രഹ്മലോകം. ചന്ദ്രലോകം കര്മ്മികള്ക്കുള്ളതാണ്. പരിശുദ്ധമായ ജീവിതം നയിച്ചെങ്കിലേ സൂര്യലോകത്തെത്തി പിന്നീട് മോക്ഷം നേടാനാകൂ. ആദ്ധ്യാത്മികമായ ഉയര്‍ച്ചക്ക് സദാചാര ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ പറഞ്ഞ് ഒന്നാമത്തെ പ്രശ്ന ഭാഗം അവസാനിച്ചു.
(തുടരും)
സ്വാമി ധ്രുവചൈതന്യ
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍
ഫോണ്‍: 9495746977)
പ്രതികരിക്കാൻ ഇവിടെ എഴുതുക: