കര്‍മ്മഫലം സുഖദായകമല്ലെന്ന ബോധ്യമുറച്ചതു കാരണം അതില്‍ ആഗ്രഹവും, ആസക്തിയും, ആശ്രയത്വവും അകലുന്ന അവസ്ഥയെ ഒരുതരം വിപരീതവും നിഷേധാത്മകവുമായ സമീപനമായി ചിന്തിക്കുന്നത് ശരിയല്ല. ഈശ്വരനു നിവേദിക്കുക (ലോകകല്യാണത്തിനു സമര്‍പ്പിക്കുക) എന്ന നിലയില്‍ അത് ക്രിയാത്മകവും, സര്‍ഗ്ഗാത്മകവും ആകുന്നു. കര്‍മ്മഫല ത്യാഗത്തില്‍ ഫലം ആര്ക്കുമുപകാരം ചെയ്യുന്നില്ലെന്ന വിപരീതാവസ്ഥയുണ്ട്. മറിച്ച് ‘കര്‍മ്മഫലം നിവേദിക്കുന്നു’ എന്ന നില വന്നാല്‍ അത് ഉദാത്തമായൊരു ശുഭകാര്യമാവും. അതുകൊണ്ട് കര്‍മ്മഫലം ത്യജിക്കുന്നതിനു പകരം, ജഗദീശ്വരനു നിവേദിക്കാം. ഭഗവത് ഗീത ഒന്‍പതാം അദ്ധ്യായത്തില്‍ ഭഗവാന് അങ്ങിനെയൊരാഹ്വാനം സ്പഷ്ടമായി നല്‍കിയിട്ടുണ്ട്.
‘ യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൗന്തേയ
തത് കുരുഷ്വ മദര്‍പ്പണം’ ( ഭഗവദ് ഗീത 9/27)
(അര്‍ജ്ജുന! നീ യാതൊന്നു ചെയ്യുന്നുവോ, യാതൊന്നു ഭക്ഷിക്കുന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊരു തപസ്സു ചെയ്യുന്നുവോ അതൊക്കെയും എന്നില്‍ സമര്‍പ്പിച്ചാലും)
ഇങ്ങനെ വെറും ത്യാഗത്തേക്കാള്‍ ഉദാത്തമായ നിലയില്‍ കര്‍മ്മങ്ങളേയും ക്രമേണ തദനുസൃത ചിന്തകളേയും നമുക്ക് ഭഗവാന് നൈവേദ്യമാക്കി ചെയ്യാം. (വിശ്വപ്രേമത്താല് പ്രചോദിതരായി കര്‍മ്മങ്ങള്‍ ലോകോപകാരപ്രദമായി ചെയ്യുന്നതിന്റെ മറ്റൊരു ഭാവാത്മക രീതി) ഈ വൃത്തിയും,
(ചിന്ത) പ്രവൃത്തിയും അനുസരിച്ച് മുന്നേറിയാല്‍ ഓരോ നിര്‍ദ്ദിഷ്ട ദൗത്യം നിര്‍വ്വഹിച്ചു കഴിയുമ്പോഴും മനസ്സ് അലയൊഴിഞ്ഞ ആഴി പോലെ ശാന്തമായിരിക്കുന്നതനുഭവിക്കാന് കഴിയും. ലബ്ധമായ ശാന്തിയുടെ അനുഗ്രഹം ഉപയോഗിച്ച് സദ്ഗുരുക്കന്മാരില്‍ നിന്ന് കേള്‍ക്കാനിടയായ ശാസ്ത്രവാക്യങ്ങള്‍ സ്വാംശീകരിച്ച് മനനം ചെയ്ത് ധ്യാനിച്ചുറപ്പിക്കാന് സാധിക്കും. ശാസ്ത്രവാക്യം (സദ്ഗുരുക്കന്മാര്‍ ഉപദേശിക്കുന്ന വാക്യം) : നീ ശരീരേന്ദ്രിയ മനോബുദ്ധികള്ക്കപ്പുറത്ത് പരിലസിക്കുന്ന ആത്മാവാകുന്നു.
പുറത്ത് സ്വധര്മ്മാധിഷ്ഠിതമായി പല പ്രകാരത്തിലുള്ള കര്‍മ്മങ്ങള്‍ നടക്കട്ടെ. അത് നൈവേദ്യമാക്കി മാറ്റാന്‍ ജാഗ്രത പുലര്‍ത്താം. അതിന്റെ ശാന്തി പ്രയോജനപ്പെടുത്തിക്കൊണ്ട് അകമേ വ്യക്തിത്ത്വത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ കഴിയണം. ഇതാണ് കര്‍മ്മാനുഷ്ഠാനവുമായി ബന്ധപ്പെട്ട സാധനാ പദ്ധതിയിലെ ജ്ഞാന പ്രകാരം. ഇവിടെ മിഥ്യാ കല്പിത ലോകാവബോധത്തേയോ സങ്കുചിത താദാത്മ്യജന്യ കാമ കര്‍മ്മ താല്പര്യങ്ങളേയോ ഏകസാര സത്യത്തോട് കൂട്ടിക്കലര്‍ത്തുന്നില്ല, കലര്‍ത്താന്‍ സാധ്യവുമല്ല. അതിനാല്‍ ജ്ഞാന കര്മ്മസമുച്ചയ പാതയാണിതെന്ന് വിമര്‍ശിക്കരുത്. മറിച്ച് അറിവു നേടാനുള്ള പക്വതക്കായി നാം കര്‍മ്മയോഗ സാധനയെ അനുസരിക്കുന്നുവെന്നേയുള്ളൂ.
തത്വജ്ഞാനം നേടിയ ജീവന്മുക്തരും മറ്റുള്ളവരുടെ ദൃഷ്ടിയില് കര്‍മ്മരംഗത്ത് വിഹരിക്കുന്നുണ്ടാകും. ഈ കാര്യം ഭഗവദ്ഗീതയില്‍ ഭഗവാന് സ്വന്തം അവസ്ഥ എന്ന നിലയില്‍ സാധക ബന്ധുക്കള്‍ക്കായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘നമേ പാര്ത്ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന’ ഹേ പാര്‍ത്ഥ എനിക്കു മൂന്ന് ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. ‘വര്‍ത്ത ഏവ ച കര്‍മ്മണി’ എങ്കിലും ഞാന്‍ കര്‍മ്മരംഗത്ത് സജീവമാണ്.
സംഭവിക്കുന്ന കര്‍മ്മങ്ങളുടെ കര്‍ത്താവ് ഞാനാണെന്ന ചിന്തയോ, അഭിമാനമോ (കര്തൃത്വബുദ്ധി) ഇല്ലാതെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കേണ്ടുന്ന ആള് ഞാനാണ്, അഥവാ എനിക്ക് അവകാശട്ടെതാണ് എന്ന വാശിയോ (ഭോക്തൃത്വബുദ്ധി) കൊഴിഞ്ഞു പോയ അവസ്ഥയില്‍ കര്‍മ്മ മദ്ധ്യത്തില്‍ നൈഷ്കര്‍മ്മ്യ സാക്ഷാത്കാരം സംഭവിക്കും.
‘നൈവ കിഞ്ചിത് കരോമീതി യുക്തോ മന്യേത തത്വവിത്. ‘ ഞാനൊന്നും ചെയ്യുന്നില്ലെന്ന അനായാസതയും വിശ്രാന്തിയും ജീവന്മുക്തനു സഹജമാവുന്നു.ശാസ്ത്ര സാങ്കേതിക പാഠങ്ങള്‍ മനസ്സിലാവുന്നില്ലെന്ന പരാതി പുലര്‍ത്താതെ പ്രായോഗിക ബോധ്യങ്ങള്‍ ( ഈശ്വരാര്‍പ്പണബുദ്ധി) മനസ്സിലായിടത്തോളം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരാള്‍ മനസ്സിരുത്തിയാല്‍ മതി. ശ്രേയസ്സിന്റെ വഴിയില്‍ അനായാസം മുന്നേറുമെന്നതില്‍ സംശയമില്ല.
സ്വാമി അദ്ധ്യാത്മാനന്ദ
(സംബോധ് ഫൗണ്ടേഷന് മുഖ്യ ആചാര്യനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: