ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ വളരെ പ്രധാനപ്പെട്ട കേസുകള്‍ സീനിയര്‍ ജഡ്ജിമാരാണ് കൈകാര്യം ചെയ്യാറുള്ളതെന്ന വാദത്തിന്റെ മുനയൊടിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മിക്ക സുപ്രധാന കേസുകളും കൈകാര്യം ചെയ്തത് സുപ്രീം കോടതിയിലെ ജൂനിയര്‍ ജഡ്ജിമാര്‍.
ബൊഫോഴ്സ്, രാജീവ് ഗാന്ധി കൊലക്കേസ്, അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ അയോധ്യക്കേസ്, ബെസ്റ്റ് ബേക്കറി കേസ്, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ്. ബിസിസിഐ കേസ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ കേസുകളെല്ലാം അന്നത്തെ ചീഫ് ജസ്റ്റിസുമാര്‍ ജൂണിയര്മാര്ക്കാണ് നല്‍കിയിരുന്നത്.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കാര്യന് ജോസഫ് എന്നിവര്‍ പറയുന്നതുപോലെ, കേസുകള്‍ വീതിച്ചു നല്കാന് സീനിയോറിറ്റി ഒരു ഘടകമേ അല്ല. ജൂണിയര്മാരുടെ ബെഞ്ചുകള്‍ പോര എന്ന വാദം കോടതിയെ അപഹസിക്കുന്ന ഒന്നാണ്. ഇതിന് തെളിവുമില്ല.
ആധാറിന്റെ സാധുതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അഞ്ചാം ബെഞ്ചാണ്. രണ്ടും മൂന്നും നാലും ബഞ്ചല്ല. 98ല്‍ രാജീവ് വധക്കേസിലെ പ്രതി നളിനി നല്കിയ കേസ് പരിഗണിച്ചത് അന്നത്തെ ജൂണിയര്മാരായ കെ.ടി. തോമസ്, ഡി.പി. വാധ്വ, എസ്.എസ്.എം ഖ്വാദ്രി എന്നിവരുടെ ബെഞ്ചായിരുന്നു. 99ല്‍ ബൊഫോഴ്സ് കേസില്‍ ജാമ്യാപേക്ഷ വന്നത് ജസ്റ്റിസ് എം.ബി. ഷാ അധ്യക്ഷനായ എട്ടാം ബെഞ്ചിലായിരുന്നു.
രണ്ടോ അതിലേറെയോ വര്‍ഷം ശിക്ഷിക്കപ്പെടുന്ന എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന 2005ലെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചത് എ.കെ. പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒന്‍പതാം ബെഞ്ചാണ്. 2004ല്‍ ബെസ്റ്റ് ബേക്കറി കേസ് അന്നത്തെ ഏറ്റവും ജൂണിയറായ അരിജിത്ത് പസായത്തിന്റെ പതിനൊന്നാം ബെഞ്ചാണ് പരിഗണിച്ചത്. 2007ല്‍ അമിഷാ ഉള്‍പ്പെട്ട, സൊറാബുദ്ദീന്റെ സഹോദരന് റുബാബുദ്ദീന് ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചത്, ജൂണിയറായ തരുണ്‍ ചാറ്റര്‍ജി അധ്യക്ഷനായ 11ാം ബെഞ്ചാണ്. 2009ല്‍ രാം ജത്മലാനി നല്കിയ കള്ളപ്പണക്കേസില്‍ ജൂണിയര്‍ ജഡ്ജി സുദര്ശന് റെഡ്ഡിയും എസ്എസ് നിജ്ജാറുമുള്പ്പെട്ട ഒന്‍പതാം ബെഞ്ചാണ് വാദം കേട്ടത്.
ടു ജി സ്പെക്ട്രം കേസില്‍ പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജി എടുത്തത് ജി.എസ് സിങ്ങ്വിയും എ.കെ ഗാംഗുലിയും ഉള്‍പ്പെട്ട ജൂണിയര്മാരുടെ 11 ാം ബെഞ്ചാണ്. ഉഭയ കക്ഷി സമ്മതത്തോടെയുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട സുപ്രധാന കേസില്‍ അപ്പീല്‍ കേട്ടത് ജി.എസ് സിങ്ങ്വി അധ്യക്ഷനായ 11ാം ബെഞ്ച്.
2011ല്‍ അദ്വാനിയടക്കമുള്ളവര്‍ക്ക് എതിരായ അപ്പീല്‍ പരിഗണിച്ചത് വി.എസ് സിര്‍പുര്‍ക്കര്‍, ടി.എസ് താക്കൂര്‍ എന്നിരുള്‍പ്പെട്ട എട്ടാം ബെഞ്ച്. പിന്നെ അത് എച്ച്. എല്‍ ദത്തു. ചന്ദ്രമൗലി പ്രസാദ് എന്നിരുള്‍പ്പെട്ട പതിനൊന്നാം ബെഞ്ചിലേക്ക് മാറ്റി. പിന്നെ ഒന്‍പതാം ബെഞ്ചിലും ആറാം ബെഞ്ചിലും എത്തി. മുന്‍പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങ് ഉള്‍പ്പെട്ട കല്‍ക്കരിപ്പാട കേസ്, ആധാറിന്റെ സാധുത സംബന്ധിച്ച കേസ്, തുടങ്ങിയവ ജൂണിയര്മാരുടെ ബെഞ്ചാണ് കേട്ടത്. കല്‍ക്കരിക്കേസ് കേട്ടത് ആര്.എം. ലോധയുടെ ഏഴാം ബെഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: