ചിറയിന്‍കീഴ്: മത്സ്യകൃഷിക്കും ജൈവകൃഷിക്കും കുളം ഒരുക്കുന്നു. വക്കം പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം നിര്‍മിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് കുളം നിര്‍മിക്കുന്നത്. സ്വകാര്യവ്യക്തിയായ ബഷീറിന്റെ പുരയിടത്തില്‍ മത്സ്യകൃഷിയും കുളത്തെ ആശ്രയിച്ച് ജൈവകൃഷിയും നടത്താനായാണ് കുളം നിര്‍മാണം.
കുളം നിര്‍മിക്കാന്‍ സ്വപ്നയുടെ നേതൃത്വത്തിലുള്ള 20 തൊഴിലുറപ്പ് തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്. നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. 15 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയും 3 മീറ്റര്‍ താഴ്ചയിലുമാണ് കുളം നിര്‍മിക്കുന്നത്. കുളത്തിന്റെ നാലുവശങ്ങളിലും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് അതിരുകള്‍ കെട്ടും. കുളത്തോട് ചേര്‍ന്ന് സുനിതയുടെ നേതൃത്വത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജൈവകൃഷി നടത്തുന്നത്. ജൈവകൃഷിക്കായുള്ള വിത്തുകളും തൈകളും എത്തിക്കഴിഞ്ഞു. കുളം നിര്‍മിച്ചാലുടന്‍ തന്നെ ജൈവകൃഷിയും മത്സ്യകൃഷിയും ആരംഭിക്കും. വാര്‍ഡ് മെംബര്‍ ബി. നൗഷാദിന്റെ നേതൃത്വത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: