കാലിഫോര്‍ണിയ: വര്‍ഷങ്ങളായി പതിമൂന്നു മക്കളെ വീട്ടില്‍ അടിമകളെപ്പോലെ തടവില്‍ പാര്‍പ്പിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയില്‍ നിന്ന് എഴുപതു മൈല്‍ അകലെയുള്ള പെറിസ് എന്ന ചെറുപട്ടണത്തിലെ വീട്ടില്‍ പോലീസ് കടന്നു ചെന്നപ്പോള്‍ കണ്ടത് ദയനീയമായ കാഴ്ചകള്‍.
രണ്ടു വയസുമുതല്‍ 29 വയസുവരെയുള്ള മക്കളെ തടവിലിട്ടിരിക്കുകയായിരുന്നു. പലരേയും ചങ്ങലയ്ക്ക് ബന്ധിച്ചിരുന്നു. ചിലര്‍ കട്ടിലില്‍ നിന്ന് എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ഇവര്‍ക്ക് ഭക്ഷണമൊന്നും നല്‍കിയിരുന്നില്ല. അവരുടെ അച്ഛന് ഡേവിഡ് അല്ലെന് ടര്പിനേയും (57) അമ്മ ലൂയിസ് അന്നയേയും (49) അറസ്റ്റ് ചെയ്തു.
അയല്പക്കവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച കുടുംബമായിരുന്നു ഇത്. കഴിഞ്ഞ ദിവസം മക്കളില്‍ ഒരാളായ പതിനേഴുകാരി വീട്ടില്‍ നിന്നു രക്ഷപെട്ടു പുറത്തിറങ്ങി മൊബൈല്‍ ഫോണില്‍ നിന്ന് തുടര്‍ച്ചയായി അലാം മുഴക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. പത്തു പെണ്‍കുട്ടികളേയും മൂന്ന് ആണ്‍കുട്ടികളേയുമാണ് രക്ഷിച്ചത്. ഇവര്‍ പെറിസിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയഭേദകം എന്നാണ് ഇവരുടെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുനനത്.
സ്വന്തം മക്കളെ അടിമകളെപ്പോലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: