ക്രൈസ്റ്റ്ചര്‍ച്ച് (ന്യൂസിലന്‍ഡ്): പാപ്പുവ ഗിനിയയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഐസിസി അണ്ടര്‍ -19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
നായകന് പൃഥ്വി ഷായുടെ അര്‍ധസെഞ്ചുറിയും അനുകുല്‍ റോയിയുടെ അഞ്ചു വിക്കറ്റ് കൊയ്ത്തുമാണ് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്.
ടോസ് നേടി ഫീല്‍ഡ് ചെയ്ത ഇന്ത്യ പാപ്പുവ ന്യുഗുനിയയെ 21.5 ഓവറില്‍ 64 റണ്‍സിന് പുറത്താക്കി. ഈ ടൂര്‍ണമെന്റിലെ ഏറ്റവും ചെറിയ സ്കോറാണിത്. അനുകുല്‍ റോയ് 6.5 ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ കീശയിലാക്കി. പാപ്പുവ ന്യൂഗുനിയയുടെ ഒവിയ സാം 15 റണ്‍സോടെ ടോപ്പ് സ്കോററായി. സിമോണ്‍ അറ്റെ 3 റണ്‍സ് കുറിച്ചു.
65 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 67 റണ്‍സ് നേടി.അടിച്ചുതകര്‍ത്ത ക്യാപ്റ്റന്‍ പൃഥ്വി ഷാ 39 പന്തില്‍ 12 ബൗണ്ടറിയുടെ അകമ്പടിയില്‍ 57 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ടൂര്‍ണമെന്റില്‍ ഷായുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. ആദ്യ മത്സരത്തിലും ഷാ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: