മുംബൈ: ഒന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം മോഷെ ഒരിക്കല്‍കൂടി മുംബൈയിലെത്തി. തന്റെ കുടുംബത്തെ തകര്‍ത്തെറിഞ്ഞ ആ ദുരന്തഭൂമിയില്‍ എത്തിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരിക്കലും തിരിച്ചുവരാത്ത മാതാപിതാക്കളെയോര്‍ത്ത് ആ പതിനൊന്നുകാരന്റെ മനസ് തേങ്ങി.
2008 നവംബര്‍ 26. ഇന്ത്യക്കും മോഷെക്കും ഒരിക്കലും മറക്കാനാവാത്ത ദിനം. പാക് ഭീകരര്‍ നടത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായാണ് ഇസ്രയേലില്‍ നിന്നും മോഷെ എത്തിയത്. മൂന്നു ദിവസം നീണ്ട ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ മോഷെയുടെ മാതാപിതാക്കളുമുണ്ടായിരുന്നു. ദക്ഷിണമുംബൈയിലെ കൊളാബ പ്രദേശത്തെ നരിമാന് ഹൗസില്‍ ഒരുസാംസ്കാരിക കേന്ദ്രം നടത്തുകയായിരുന്നു മോഷെയുടെ മാതാപിതാക്കളായ റാബി ഗബ്രിയേല്‍ ഹോല്ട്ട്സ്ബെര്ഗും ഭാര്യ റിവികയും. ഭീകരാക്രമണത്തില്‍ ഇരുവരും കൊല്ലപ്പെട്ടപ്പോള്‍ അന്ന് രണ്ടുവയസുകാരനായ മോഷെയെ രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ പരിചാരകയായിരുന്ന സാന്ദ്രസാമുവലായിരുന്നു. സാന്ദ്രയോടുള്ള ആദരസൂചകമായി ഇസ്രയേല്‍ അവര്‍ക്ക് പൗരത്വം നല്‍കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ മോദിയുടെ കഴിഞ്ഞ ജൂലൈയിലെ ഇസ്രയേല്‍ സന്ദര്‍ശനമായിരുന്നു മോഷെക്ക് മുംബൈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. സന്ദര്‍ശനവേളയില്‍ മോദി മോഷെയെയും മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദര്‍ശിക്കുകയും അവരെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
മുത്തച്ഛന് ഷിമോണ്‍ റോസണ്ബെര്ഗും മുത്തശ്ശിയും മോഷെക്കൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്നും മോദിയെയും ഇന്ത്യയിലെ ജനങ്ങളെയും സ്നേഹിക്കുന്നുവെന്നും പറഞ്ഞ മോഷെ താന്‍ ഇനിയും മുംബൈയില്‍ വരുമെന്നും ഒരിക്കല്‍ ഇവിടെ വന്നു താമസിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം 19ന് മോഷെ നാട്ടിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: