ഹൈദരാബാദ്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന പേരില്‍ രംഗത്തെത്തിയ അമൃത സാരഥി ഡിഎന്‍എ ടെസ്റ്റിനു വിധേയയായേക്കും. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയില്‍ ഡിഎന്‍എ ടെസ്റ്റിനു വിധേയയാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച കേസ് ഈ മാസം 25ന് കോടതി പരിഗണിക്കുന്നുണ്ട്. ഇവിടെ അനുകൂല വിധി മുന്നില്‍ക്കണ്ടാണ് അമൃത ടെസ്റ്റിനു ശ്രമിക്കുന്നത്.
താന്‍ ജയലളിതയുടെ മകളാണെന്നും അത് തെളിയിക്കാനായി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അമൃത കോടതിയെ സമീപിച്ചിരുന്നു. ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ് സാരഥിയുമാണ് അമൃതയെ വളര്‍ത്തിയത്. എന്നാല്‍ സാരഥിയും ഷൈലജയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിനു മുന്‍പായി താന്‍ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്.
1980 ആഗസ്റ്റ് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂരിലെ വസതിയില്‍ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാല്‍ ജയലളിത പ്രസവിച്ച വിവരം വീട്ടുകാര്‍ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ വളര്‍ത്താനായി ബന്ധുവായ ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: