പാനൂര്‍: അധികാര രാഷ്ട്രീയത്തിന്റെ കൂറുമാറ്റത്തില്‍ കാലിടറി കെ.പി.മോഹനന്. മുന്‍മന്ത്രി പി.ആര്.കുറുപ്പിന്റെ ചരമവാര്‍ഷികാചരണം ബഹിഷ്ക്കരിച്ച്് പ്രവര്‍ത്തകര്‍. യുഡിഎഫ് മുന്നണിയില്‍ നിന്നും പൊടുന്നനെ എല്‍ഡിഎഫിലേക്ക് ചേക്കേറിയ കളരിയാശാന് കൂടിയായ മുന്‍മന്ത്രി കെപി.മോഹനന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാതെ നിരവധി പ്രവര്‍ത്തകരാണ് ഇന്നലെ പിആര്‍.ചരമവാര്‍ഷിക റാലിയില്‍ നിന്നും മാറിനിന്നത്.
പി.ആര്. എന്ന നാമധേയത്തെ വളരെ വൈകാരികമായിത്തന്നെ കണ്ട്, ആയിരങ്ങള്‍ അണിനിരക്കുന്ന റാലി നടത്തിവന്നിരുന്ന ജനതാദള്‍ നേതൃത്വത്തിന് ഇന്നലെ പാനൂരില്‍ സംഘടിപ്പിക്കാനായത് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരെ മാത്രം. ചെണ്ടയാട്, പൊയിലൂര്‍, കൈവേലിക്കല്‍, കുന്നോത്ത്പറമ്പ് ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു. തന്റെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇരുമുന്നണികളെയും ബോധ്യപ്പെടുത്താന്‍ കൂടിയുളള അവസരമായിരുന്നു പി.ആര് അനുസ്മരണ റാലി.
പഴയകാല പ്രവര്‍ത്തകരെ മുതല്‍ എല്ലാ മേഖലയിലും യാത്ര ചെയ്ത് ആളെ കൂട്ടാന്‍ സംഘടനാസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഫലമുണ്ടായില്ല. പാര്‍ട്ടിയുടെ കീഴിലുളള സഹകരണ സ്ഥാപാനങ്ങളിലെ ജീവനക്കാരും, മറ്റും ജാഥയില്‍ അണിനിരന്നിരുന്നു. ചെണ്ടയാട്, പൊയിലൂര്‍, കണ്ണംവെളളി, പാലത്തായി ഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും ചേരാന്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് കെപി.മോഹനന്റെ രാഷ്ട്രീയ മാറ്റം കാരണമാകുകയാണ്.
പതിറ്റാണ്ടുകളായി രാഷ്ട്രീയ അതികായനായ പി.ആര് കുറുപ്പ് നേടിയ രാഷ്ട്രീയസ്വാധീനം ഇടതുപക്ഷത്തേക്കുളള കൂടുമാറ്റത്തോടെ ജനതാദളിനു പാനൂര്‍ മേഖലയില്‍ നഷ്ടമാകുകയാണ്. അവഗണനയുടെ പാപഭാരവുമായി സിപിഎമ്മിനെ പഴിച്ച് എട്ടു വര്‍ഷം മുന്‍പ് യുഡിഎഫിലെത്തി മന്ത്രിപദം പോലും നേടിയ കെപി.മോഹനന്റെ നിലപാടിനെതിരെ മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരികയാണ്. വീരേന്ദ്രകുമാറിനും മകനും വേണ്ടി കെപി.മോഹനന് തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അഭിപ്രായമാണ് പൊതുവില്‍ ഉയര്‍ന്നു വരുന്നത്. പാനൂര്‍ ടൗണില്‍ നിന്നും ആരംഭിച്ച റാലി പൂക്കോത്ത് സമാപിച്ചു. അനുസ്മരണ സമ്മേളനം എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: