കോട്ടയം: കാലിയായ സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ പോലീസ് രംഗത്ത്. വാഹനപരിശോധന കര്‍ശനമാക്കി പിഴയിനത്തില്‍ കൂടുതല്‍ പണം കണ്ടെത്തുകയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാനാണ് പോലീസിന്റെ പരാക്രമം.
ഇതോടെ നഗരങ്ങളിലും പ്രധാന കവലകളിലും നടത്തിയിരുന്ന പരിശോധന ഇപ്പോള്‍ ഗ്രാമീണ റോഡുകളിലേക്കും വ്യാപിപ്പിച്ചു.ദുര്‍ഘടങ്ങളായ വഴികളില്‍ കള്ളന്മാരെപ്പോലെ പതിയിരുന്നാണ് പോലീസിന്റെ പരിശോധന. നാട്ടില്‍ കള്ളന്മാരും കൊള്ളക്കാരും സൈ്വര്യമായി വിഹരിക്കുമ്പോഴാണ് ഖജനാവ് നിറക്കാന്‍ പോലീസിന്റെ പരക്കംപായല്.
ചെറുറോഡുകളിലും അപകട വളവുകളിലും വാഹനം ആരും കാണാതെ പാര്‍ക്കുചെയ്ത് പോലീസ് പതിയിരിക്കും. ഇരയെ പിടിക്കാന്‍ കൊക്ക് പാടവരമ്പത്ത് പതുങ്ങി ഇരിക്കുന്നതുപോലെ വഴിവക്കില്‍ പോലീസ് ഒളിഞ്ഞുനില്ക്കും. ഗ്രാമീണ റോഡുകളില്‍ അപ്രതീക്ഷിതമായി പോലീസിനെ കാണുന്ന ഇരുചക്ര വാഹനയാത്രികര്‍ ഒന്ന് അമ്പരക്കും.ആവശ്യത്തിനും അനാവശ്യത്തിനും പിഴ ഈടാക്കുന്ന പോലീസ് നടപടിയില്‍ ഭീതിപൂണ്ട ചെറുവാഹനങ്ങള്‍ തിരക്കുപിടിച്ച് തിരികെപോകാന്‍ ശ്രമിക്കും. ഇതിനിടയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ടാറിട്ട റോഡില്‍ തലയടിച്ചുവീഴുന്ന സംഭവം നിരവധിയാണ്.
മദ്യപാന്മാരെയും ഹെല്‍മറ്റ് ധരിക്കാത്തവരെയും മാത്രമായിരുന്നു നേരത്തെ പരിശോധനയില്‍ പെടുത്തിയിരുന്നത്. അത്തരം കേസ്സുകള്‍ കുറഞ്ഞതോടെ ടാക്സും ഇന്ഷ്വറന്സുമൊക്കെ പരിശോധിച്ച് തുടങ്ങി. പിന്നീട് ഹെല്‍മറ്റിന് ക്ലിപ്പില്ല, സൈഡ് മിററില്ല എന്നൊക്കെ കുറ്റം ചുമത്തി പിഴ ഈടാക്കി തുടങ്ങി. അതൊക്കെ നമ്മുക്ക് സമ്മതിക്കാം. പക്ഷേ ഹെല്‍മെറ്റിന്റെ നിറം പോരന്നും കൊളുത്ത് ചെറുതായെന്നും ഐഎസ്ഐ മാര്‍ക്കിന്റെ പേരിലെ പരിശോധനയും അതിരുകടന്നതാണ്. നട്ടാശ്ശേരിയിലും അയര്‍ക്കുന്നത്തും പോലീസ് പിന്തുടര്‍ന്ന രണ്ടു യുവാക്കള്‍ അപകടത്തില്‍ അടുത്തയിടെ മരിച്ചിരുന്നു. ഇതിന് ആര് സമാധാനം പറയുമെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: