അഗര്‍ത്തല: ”എന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല. സിപിഎം പ്രവര്‍ത്തകര്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണ്. എംഎല്‍എയാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ക്കെല്ലാം സത്യമറിയാം”. ഭയവും നിരാശയും കൂടിക്കലര്‍ന്ന സ്വരത്തില്‍ അഞ്ച്മയോ മോഗ് കൂട്ടിച്ചേര്‍ത്തു- ”നീതി ലഭിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല”. ഏതാനും മാസം മുന്‍പ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പതിനേഴ് വയസ്സുകാരി സുപ്രിയ മോഗിന്റെ അമ്മയാണ് അഞ്ച്മയോ.
തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്നും നൂറ് കിലോമീറ്ററിലധികമകലെ ദക്ഷിണ ത്രിപുര ജില്ലയിലെ കൊവായ്ഫംഗ് ഗ്രാമത്തിലെ വീട്ടുമുറ്റത്തിരുന്ന് മകള്‍ നഷ്ടപ്പെട്ടതിന്റെ വേദനകള്‍ അവര്‍ ‘ജന്മഭൂമി’യുമായി പങ്കുവെച്ചു.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം കോച്ചിങ് സെന്ററില്‍ പോകുന്നതിനാല്‍ ബൈഖോറയിലെ സിപിഎം നേതാവിന്റെ ഹോസ്റ്റലിലായിരുന്നു അവള് താമസിച്ചിരുന്നത്. സിപിഎം കുടുംബമായിരുന്നു ഞങ്ങളുടേതും. തൂങ്ങി മരിച്ചെന്നാണ് നേതാവ് അറിയിച്ചത്. അവളുടെ ശരീരത്തിലുടനീളം മുറിവുകളുണ്ടായിരുന്നു. ഗോത്രാചാരപ്രകാരം മൃതദേഹം സംസ്കരിക്കാറില്ല. എന്നാല്‍ എംഎല്‍എ ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം ഉടനടി ദഹിപ്പിച്ചു. തെളിവ് നശിപ്പിക്കാനാണെന്ന് പിന്നീടാണ് മനസിലായത്. അതിന് മുന്‍പോ ശേഷമോ എംഎല്‍എ ഇവിടെ വന്നിട്ടില്ല. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിച്ചു. സമുദായം നടത്തിയ പ്രക്ഷോഭവും ഫലം കണ്ടില്ല. ഫോണിലുള്ള മൃതദേഹത്തിന്റെ വീഡിയോ അച്ഛന് കഞ്ച്കൊയ മോഗ് കാണിച്ചുതന്നു.
ഇതേ ജില്ലയിലാണ് പ്രിയങ്കാ റിയാങ്ങിനെയും സിപിഎം പ്രവര്ത്തകന് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അപകടത്തില്‍ മരിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇവിടെയും സിപിഎം നേതാക്കള്‍ ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം ദഹിപ്പിച്ചു. ബിജെപിയില്‍ ചേര്‍ന്ന പായല്‍ മുരാസിംഗ് രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതിയായ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താതെ കേസ് ദുര്‍ബലമാക്കി.
ഭയം ജീവിതത്തെ വിഴുങ്ങുന്ന ഗോത്രമേഖലകളിലെ യാത്രകളിലെല്ലാം ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ ഏഴ് പോലീസുകാരുടെ അകമ്പടിയുണ്ടായിരുന്നു. ഏത് നിമിഷവും ഇല്ലാതാകുന്ന ജീവനേന്തിയാണ് നിബിഡ വനമേഖലകളിലെ ഗോത്രജീവിതം. മൃഗതുല്യമായ ആക്രമണത്തിനും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണയുള്ളതിനാല്‍ വനവാസി സ്ത്രീകളുടെ അഭിമാനവും ജീവനും ചവിട്ടിയരയ്ക്കുകയാണ് ത്രിപുരയിലെ ‘ഗോപാലസേന’കള്‍. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും രക്ഷയില്ലാത്ത സാഹചര്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: