ലക്നൗ: സ്കൂള്‍ നേരത്തെ വിടാന്‍ വിദ്യാര്‍ത്ഥിനി ഒന്നാം ക്ലാസുകാരനെ കുത്തിപ്പരിക്കേല്പിച്ചു. ലക്നൗവിലെ ബ്രൈറ്റ്ലാന്‍ഡ് സ്കൂളിലാണ് സംഭവം. പരിക്കേറ്റ ഹൃത്വിക് ശര്‍മ്മ എന്ന ആറ് വയസ്സുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി സ്കൂളിന്റെ രണ്ടാം നിലയിലെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ഹൃത്വിക് മാതാപിതാക്കളോട് പറഞ്ഞു. നെഞ്ചിലും വയറ്റിലും ഇടതുകണ്ണിനും മുറിവേറ്റ ഹൃത്വിക്കിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
ആക്രമിച്ച പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനായി ഹൃത്വിക്കിന്റെ ശരീരത്തില്‍ നിന്ന് ലഭിച്ച തലമുടി വിദഗ്ധ പരിശോധനക്ക് അയച്ചിട്ടിണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് പോലിസിന് വിവരം നല്‍കാതെ തെളിവ് മറച്ച് വെയ്ക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ രചിത് മനാസിനെ അറസ്റ്റ് ചെയ്തതായി ലക്നൗ എസ്പി ദീപക് കുമാര്‍ അറിയിച്ചു. കുറച്ചു നാളുകള്‍ക്കു മുമ്പ് സമാനമായ സംഭവത്തില്‍ ദല്‍ഹിയില്‍ പ്രദ്യുമന് ഠാക്കൂര്‍ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: