കുണ്ടറ: രണ്ടുദിവസം മുമ്പ് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കെന്ന് അമ്മ ജയമോളുടെ മൊഴി. അടുക്കളയില്‍ സ്ളാബിന് മുകളില്‍ ഇരിക്കുകയായിരുന്ന ജിത്തുവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയമോള്‍ പറഞ്ഞു.
ഇന്ന് രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോള്‍ കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ നല്‍കിയത്. താഴെ വീണ ജിത്തുവിന്റെ കൈയും കാലും വെട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ജയമോള്‍ പറഞ്ഞു. ഒറ്റയ്കായിരുന്നു താന്‍ കൃത്യം നിര്‍വഹിച്ചതെന്നും ജയമോള്‍ പറഞ്ഞു. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലാതെയാണ് ജയമോള്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകന് ജിത്തുജോബ് (14) ആണ് കൊല്ലപ്പെട്ടത്. കുണ്ടറഎം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ജോബ്. തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്കെയില്‍ വാങ്ങാന്‍ കടയില്‍ പോയ ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കള്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിലാണ് വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റിരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: