ന്യൂദല്‍ഹി: ചൈനയുടെ വടക്കന്‍പ്രദേശങ്ങളില്‍ വരെ പ്രഹരശേഷിയുള്ള, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ദോക്ലാമിലടക്കം അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5ന്റെ ഈ പരീക്ഷണ വിജയത്തിന് പ്രാധാന്യമേറെയാണ്.
ഒഡീഷാ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍നിന്നും ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം. അഗ്നി- 5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് കരുത്തുപകരുന്നതാണ് അഗ്നി-5 ന്റെ വിക്ഷേപണം. 17 മീറ്റര്‍ ഉയരവും രണ്ടുമീറ്റര്‍ വീതിയുമുള്ള അഗ്നി- 5ന് 5000 കിലോമീറ്റര്‍ പ്രഹരപരിധിയുണ്ട്. അഗ്നി-5 വിജയകരമാവുന്നതോടെ മിസൈലുകളുടെ സൂപ്പര്‍ എക്സിക്ലൂസീവ് ക്ലബ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെത്തും. 5,000-5,500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ കൈവശമുള്ള രാജ്യങ്ങളാണ് ക്ലബിലുള്ളത്. അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ് എന്നീ രാജ്യങ്ങളായിരുന്നു അംഗങ്ങള്‍
മൂന്നുഘട്ടങ്ങളായുള്ള അഗ്നി- 5 കൃത്യതയുടെയും വേഗത്തിന്റെയും കാര്യത്തില്‍ വളരെ മുന്നിലാണ്. റിങ് ലേസര്‍ ഗൈറോ ബേസ്ഡ് ഇനര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനവും (റിന്‍സ്) മൈക്രോ നാവിഗേഷന്‍ സംവിധാനവും ലക്ഷ്യസ്ഥാനത്ത് കൃത്യമായ അഗ്നി- 5നെ എത്തിക്കും. 1.5 ടണ്‍ ആണവ സംഭരണശേഷിയുള്ള അഗ്നി- 5ന് ഉയരത്തിലെത്തിയശേഷം ലക്ഷ്യസ്ഥാനത്തിലേക്ക് പരമാവധി വേഗം കൈവരിക്കാനാവും. 19 മിനിട്ട് സഞ്ചരിച്ച അഗ്നി-5, 4900 കിലോമീറ്റര്‍ താണ്ടിയതായി ഡിഅര്ഡിഒ വൃത്തങ്ങള്‍ അറിയിച്ചു.
2003 മുതല്‍ അഗ്നി സൈന്യത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ എവിടെ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനങ്ങളും സൈന്യത്തിനുണ്ട്. അഗ്നി-5 ന്റെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19 നായിരുന്നു. അഗ്നി- 1, 2, 3, 4, 5 എന്നിങ്ങനെ അഞ്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ത്യയ്ക്കുള്ളത്. അഗ്നി-1 ന് 700 കിലോമീറ്റര്‍ റേഞ്ചും അഗ്നി-2 ന് 2000 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്. അഗ്നി- 3, 4 എന്നിവയ്ക്ക് 2500-3500 കിലോമീറ്റര്‍ ആണ് റേഞ്ച്. അഗ്നി-1, 2, 3 എന്നിവ പാകിസ്ഥാനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ വികസിപ്പിച്ചത്. അഗ്നി-4ന്റേയും 5ന്റേയും ലക്ഷ്യം ചൈനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: