അഗര്‍ത്തല: മാര്‍ക്സിസ്റ്റ് ഭരണമുള്ള ത്രിപുരയില്‍ ഫെബ്രുവരി 10 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. നിലവിലുള്ള 35,000 സുരക്ഷാ സേനാംഗങ്ങള്‍ക്കു പുറമെ 30,000 കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
33 ലക്ഷം വോട്ടര്‍മാരും 26 ലക്ഷത്തോളം വോട്ടര്‍മാരുമുള്ള സംസ്ഥാനത്ത് 65,000 സുരക്ഷാ സേനയുടെ സംരക്ഷണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടി. അതായത് 40 പേര്‍ക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് എന്ന അനുപാതം. ബംഗാളില്‍ ഭരണം നഷ്ടപ്പെട്ട സിപിഎം, ത്രിപുരയില്‍ ഭരണം നിലനിര്‍ത്താന്‍ ഏതു കുറുക്കുവഴിയും സ്വീകരിച്ചേക്കുമെന്ന ആശങ്കയാണ് സുരക്ഷാ ഏജന്‍സികള്‍ പങ്കിടുന്നത്. അക്രമം ഉള്‍പ്പെടെ ഉണ്ടാക്കാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പിലെ മുന്‍ കരുതല്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 300 കമ്പനി സേനയെ സംസ്ഥാനത്ത് നിയോഗിക്കാന്‍ നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുകഴിഞ്ഞു. സംസ്ഥാന പോലീസ്, തെരഞ്ഞെടുപ്പു കമ്മീഷന്, രഹസ്യാന്വേഷണ വിഭാഗം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ മൂന്നു വിഭാഗങ്ങളിലും പെട്ടവര്‍ 300 കമ്പനിയില്‍ ഉണ്ടാകും. ഈ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെത്തിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി സേന സംസ്ഥാനത്തെത്തും.
നിലവില്‍ സംസ്ഥാനത്ത് 35,000 സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇതിനു പുറമെയാണ് 30,000 പേരെ കൂടി വിന്യസിക്കുന്നത്. ബിഎസ്എഫ്,സിആര്‍പിഎഫ്, ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് എന്നി വിഭാഗത്തിലുള്ളവരാണിപ്പോഴുള്ളത്. 2013 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 സേനാംഗങ്ങളെയാണ് പ്രത്യേകം നിയോഗിച്ചത്.
ത്രിപുരയില്‍ അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ചു. ജനസംഖ്യ 33 ലക്ഷമാണ്. 25,69,216 വോട്ടര്‍മാരാണ് പട്ടികയില്‍. ഇവരില്‍ 12,65,785 പേര് സ്ത്രീകളാണ്. മുന്‍തവണത്തേക്കാള്‍ 2.52 ശതമാനം അധികം സ്ത്രീ വോട്ടര്‍മാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: