ആലപ്പുഴ: എറണാകുളത്തു നിന്ന് ആലപ്പുഴയ്ക്കു രാവിലെയുള്ള പാസഞ്ചര്‍ തീവണ്ടി വൈകിയോട്ടം പതിവാക്കി. ഇതോടെ അരൂര്‍ ഭാഗത്തു നിന്നുള്‍പ്പടെ നഗരത്തിലെത്തുന്ന ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ ആയിരങ്ങള്‍ ദുരിതത്തിലായി. നിത്യവും വിവിധ ക്രോസിങ് സ്റ്റേഷനുകളില്‍ ജീവനക്കാരുമായി തര്ക്കിച്ചിട്ടും ഫലമില്ലാതായതോടെ ആരും പ്രതികരിക്കാത്ത അവസ്ഥയാണിപ്പോള്‍.
രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി സമയക്രമം അനുസരിച്ച് 9.30ന് ആലപ്പുഴയില്‍ എത്തണം. എന്നാല്‍ പലപ്പോഴും 10 മണി കഴിഞ്ഞേ വണ്ടി എത്താറുള്ളു. ആലപ്പുഴയില്‍ വണ്ടി ഇറങ്ങി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ളയിടങ്ങളില്‍ ജോലിക്കു പോകുന്നവരും എസ്ഡി കോളേജ് ഉള്‍പ്പടെയുള്ള കോളേജുകളില്‍ പഠിക്കുന്നവരുമാണ് ഇതുമൂലം ഏറെ വലയുന്നത്. വണ്ടി സമയത്ത് ഓടിയെത്തിയാല്‍ തന്നെ മാരാരിക്കുളം സ്റ്റേഷനില്‍ പിടിച്ചിട്ട് വൈകിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.
വെളുപ്പിന് നാലിന് ഷൊര്‍ണൂരില്‍ നിന്ന് യാത്രയാരംഭിക്കുന്ന ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ വണ്ടിയാണ് എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്കുള്ള പാസഞ്ചര്‍ ട്രയിനാകുന്നത്. എറണാകുളം വരെയുള്ള യാത്രയില്‍ മാറ്റമുണ്ടായാലും ആലപ്പുഴ വണ്ടി വൈകും. സമയത്തു യാത്ര തുടങ്ങിയാലും ക്രോസിങ് സ്റ്റേഷനുകളില്‍ പിടിച്ചിടുന്നത് സ്റ്റേഷന് ജീവനക്കാര്‍ക്ക് വിനോദമാണെന്നാണ് പലരും പരാതിപ്പെടുന്നത്. ഇന്നലെ കുമ്പളം, മാരാരിക്കുളം സ്റ്റേഷനുകളില്‍ അരമണിക്കൂറിലേറെയാണ് വണ്ടി പിടിച്ചിട്ടത്.
സമയം പാലിക്കാത്തതിനാല്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ സ്റ്റേഷന് മാനേജര്‍മാരുമായി സംസാരിച്ചെങ്കിലും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു അവരുടെ പ്രതികരണമത്രേ. അമ്പലപ്പുഴയില്‍ പോലും എത്തിയിട്ടില്ലാതിരുന്ന വണ്ടിക്കു വേണ്ടിയാണ് മാരാരിക്കുളത്ത് പാസഞ്ചര്‍ പിടിച്ചിട്ടതെന്നാണ് പരാതി. യാത്രക്കാര്‍ ക്ഷുഭിതരായതോടെ വണ്ടിവിട്ടു. ട്രയിന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് കായംകുളം- എറണാകുളം പാസഞ്ചറും ആലപ്പുഴയില്‍ എത്തിയത്.
തീവണ്ടികള്‍ സ്ഥിരമായി വൈകിയോടുന്നത് പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: