കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല യോഗം നടത്തി. ഫാ.മാത്യു മണക്കാട്ട് അദ്ധ്യക്ഷനായി.
മോന്‍സ് ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, എസ്.എച്ച്.ഒ കെ.പി തോംസണ്‍, സിനി ആല്‍ബട്ട്, അഗ്നിശമന സേന, കെ.എസ്.ഇ.ബി, എക്സൈസ്, പൊതുമരാമത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.കടുത്തുരുത്തി ടൗണിലും പരിസരത്തും വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ഉറപ്പ് നല്കി. തിരുനാള്‍ ദിവസങ്ങളില്‍ സുരക്ഷയൊരുക്കുന്നതിനായി കൂടുതല്‍ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാവും. പ്രത്യേകം പരിശോധനകള്‍ നടത്തുമെന്നും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും വ്യാപനവും തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിച്ചു.
പ്രധാന റോഡുകളുടെ വശങ്ങളില് അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടിയെടുക്കും. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിന്റെ മുന്നിലൂടെ പള്ളിയിലേക്ക് എത്തുന്ന റോഡിന്റെ തകര്‍ന്ന് കിടക്കുന്ന ഭാഗം അറ്റകുറ്റപ്പണികള്‍ ചെയ്തു ഗതാഗത യോഗ്യമാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂള്‍ മൈതാനത്തും വലിയപള്ളി പാരീഷ് ഹാള്‍ പരിസരത്തും താഴത്തുപള്ളിയുടെ പരിസരങ്ങൡലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: