കണ്ണൂര്‍: ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് സിറിയയില്‍ എത്തിയ വളപട്ടണം മന്ന സ്വദേശി അബ്ദുള്‍ മനാഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മലയാളിയായ ഐ.എസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്നലെയാണ് പോലീസിന്റെ സ്ഥിരീകരിച്ചത്.
കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ് ആണ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ നവംബറില്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനാഫ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മനാഫിന്റെ സുഹൃത്തായ മുണ്ടേരിമൊട്ട സ്വദേശി ഖയ്യൂമാണ് വാട്സാപ് വഴി മനാഫിന്റെ മരണം സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം നല്‍കിയത്.
ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്. വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കുന്നുംകൈയില്‍ സിപിഎം പ്രവര്ത്തകന് ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ്. പിന്നീട് ഇയാള്‍ ഇന്ത്യ വിടുകയും ഐഎസില്‍ ചേര്‍ന്ന് സിറിയയിലേക്ക് പോകുകയുമായിരുന്നു. മനാഫ് ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സിറിയയില്‍ എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ചുപേരുടെ മരണം അടുത്തിടെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇനിയും നിരവധി മലയാളികള്‍ സിറിയയില്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം.
അതേസമയം ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: