കോട്ടയം: സംസ്ഥാനത്തെ ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ഏറ്റെടുക്കേണ്ടത് 1329 ഹെക്ടര്‍ ഭൂമി. ദേശീയ പാത അതോറിട്ടി ഇതിനുള്ള അന്തിമവിജ്ഞാപനം തയ്യാറാക്കാനുള്ള നടപടി തുടങ്ങി. സംസ്ഥാനത്ത് 610 കിലോമീറ്റര്‍ ദേശീയപാതയാണ് വികസിപ്പിക്കേണ്ടത്. ഇതിനായി 30,000 കോടി രൂപയാണ് കേന്ദ്രം അനുവദിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. വിജ്ഞാപനം ഇറങ്ങി സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നല്കിയാല് സംസ്ഥാനത്ത് ദേശീയപാത വികസനം സാധ്യമാകും.
കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും മന്ത്രി ജി.സുധാകരനും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പദ്ധതിക്ക് ജീവന്‍വച്ചു തുടങ്ങിയത്. അന്തിമ വിജ്ഞാപനം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങാന്‍ ദേശീയപാത അതോറിട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സ്ഥലം വിട്ടുകിട്ടിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പാത വികസനം സാധ്യമാകും.
കേരളത്തിലെ റോഡ് വികസനത്തിന് ബൃഹത്തായ പദ്ധതിയാണ് ദേശീയപാത അതോറിട്ടി തയ്യാറാക്കുന്നത്. ഒരു കിലോമീറ്റര്‍ റോഡ് വികസിപ്പിക്കാന്‍ 42 മുതല്‍ 45 കോടി രൂപ വരെയാണ് ചെലവഴിക്കുക. റോഡിന് വേണ്ടി മാത്രം 33 മുതല്‍ 35 കോടി രൂപ വരെ ചെലവഴിക്കും. ബാക്കിയുള്ളവ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ കാര്യങ്ങള്‍ക്കാണ്.
ദേശീയപാത വികസിപ്പിക്കാനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. ദല്‍ഹിയിലുള്ള സ്വകാര്യ കണ്‍സള്‍ട്ടന്‍സിയാണ് ഉപഗ്രഹ സര്‍വ്വേയിലൂടെ അലൈന്മെന്റ് നിശ്ചയിച്ചത്. റോഡിന്റെ മധ്യത്തില്‍ നിന്ന് തുല്യ അളവില്‍ സ്ഥലം ഏറ്റെടുക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ 30 മീറ്റര്‍ ഉള്ള റോഡില്‍ ഇനി 15 മീറ്റര്‍ കൂടി അധികമായി എടുക്കേണ്ടി വരും.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് ഭൂമി ഏറ്റെടുക്കല്‍. മുമ്പ് രണ്ട് തവണയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം കാലഹരണപ്പെടാന്‍ കാരണം, സമയത്ത് സ്ഥലം ഏറ്റെടുക്കാത്തത് മൂലമായിരുന്നു. വടക്കന്‍ ജില്ലകളിലായിരുന്നു രൂക്ഷമായ എതിര്‍പ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: