കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജിത്തു ജോബിനെ (14) കൊലപ്പെടുത്തിയത് അമ്മ ജയമോളാണെന്ന് പോലീസ്. വാക്കുതര്‍ക്കത്തിനിടെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ ജയമോള്‍ പോലീസിന് മൊഴി നല്കി.
അച്ഛന് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ കുടുംബവീട്ടില്‍ പോവുകയും ചെയ്തിരുന്നു. ജോബിന്റെ സഹോദരിയുമായി ജയമോള്‍ക്ക് കടുത്ത വിരോധമുണ്ട്. കഴിഞ്ഞദിവസം അവിടെ പോയി വന്നതിനുശേഷം ചില കാര്യങ്ങള്‍ ജിത്തു സംസാരിച്ചിരുന്നതായും ഇതു തന്നെ പ്രകോപിതയാക്കിയെന്നും തുടര്‍ന്നു മകനെ അടുക്കളയില്‍വച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ജയമോളുടെ മൊഴി. മകനെ കൊന്നു കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നും അവര്‍ മൊഴി നല്കി. ഇതിനിടെ കസ്റ്റഡിയിലെടുത്ത ജയമോളുടെ സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണു സുഹൃത്തു നല്‍കിയത്.
സംഭവത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ മകനെ കുഞ്ഞെന്നു വിളിച്ചു നിസ്സംഗതയോടെയാണു ജയമോള്‍ കുറ്റസമ്മതം നടത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കിയതെങ്ങനെയെന്നു ഭാവഭേദമില്ലാതെ പോലീസിന് മുന്നില്‍ കാണിക്കുകയും ചെയ്തു.ജയമോള്‍ക്കു മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഒരു വര്‍ഷത്തിനിടെയാണു ഭാര്യയുടെ സ്വഭാവത്തില്‍ ഇത്തരത്തില്‍ മാറ്റം വന്നതെന്നും ജോബ് വെളിപ്പെടുത്തി.
വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാമെന്നാണു നിഗമനം. തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. പോലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കള്‍ പത്രത്തില്‍ പരസ്യവും നല്കി. അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സി.ഐ. അജയ്നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയമോളുടെ മൊഴിയില്‍ വൈരുധ്യം തോന്നിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: