കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നവജാതശിശുക്കളുടെ ആധാര്‍ എടുക്കാനുള്ള സംവിധാനമൊരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലെയും രണ്ട് ആശുപത്രികളിലായാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുന്നത്. മൂന്ന് മാസത്തിനകം പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ചൈല്‍ഡ് എന്റോള്‍മെന്റ് ലൈറ്റ് പ്ലാന്‍ പദ്ധതി പ്രകാരമാണ് ആധാര്‍ തയ്യാറാക്കുന്നത്.
നിലവില്‍ നവജാതശിശുക്കളുടെ ആധാര്‍ എടുക്കുന്നതില്‍ കേരളം ഏറെ പിന്നിലാണ്. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം സംസ്ഥാനം 26-ാം സ്ഥാനത്താണ്. നവജാതശിശുക്കള്‍ മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ കണക്കാണ് ഇതിലുള്ളത്. ഹരിയാനയില്‍ 86.8 ശതമാനം ആധാര്‍ എടുത്തപ്പോള്‍ കേരളത്തില്‍ ഇത് 35.8 ശതമാനം മാത്രമാണ്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
കുട്ടിയുടെ ജനനം മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മനസ്സിലാക്കാനും, അവരുടെ സംരക്ഷണവും മുന്‍ നിര്‍ത്തിയാണ് ആശുപത്രി തലത്തില്‍ തന്നെ സേവനം നല്‍കുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞത്. വിജയകരമായാല്‍ സ്വകാര്യ ആശുപത്രികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കേരള സ്റ്റേറ്റ് ഐടി മിഷനാണ് നോഡല്‍ ഏജന്‍സി.
വിരല്‍, കൃഷ്ണമണി അടയാളങ്ങള്‍ ആദ്യം വേണ്ട
ഓരോ വ്യക്തിയുടേയും വിരല്‍, കൃഷ്ണമണി അടയാളങ്ങള്‍ സാധാരണ രീതിയില്‍ ആധാറില്‍ നിര്‍ബന്ധമാണ്. എന്നാല്‍ നവജാതശിശുക്കള്‍ക്കായി ഒരുക്കുന്ന ആധാറില്‍ ഇവ രണ്ടുമില്ല. പകരം രക്ഷിതാവിന്റെ ആധാറുമായാണ് ബന്ധിപ്പിക്കുന്നത്. ഇതിനൊപ്പം ജനനസമയത്തെ സര്‍ട്ടിഫിക്കറ്റും നല്‍കണം.
പിന്നീട് അഞ്ച്, 15 വയസ് തികയുന്ന മുറയ്ക്ക് കുട്ടികളുടെ വിരല്‍, കൃഷ്ണമണി അടയാളങ്ങള്‍ ശേഖരിക്കും. സൗജന്യമായി നല്കുന്ന ഈ സേവനങ്ങള്‍ സ്കൂള്‍ വഴി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് നടത്താനാണ് ഉദ്ദേശ്യം. 15 വയസെത്തുമ്പോള്‍ മാത്രമേ ഒരു വ്യക്തിയുടെ വിരലടയാളങ്ങള്‍ പൂര്‍ണ്ണ രീതിയില്‍ തെളിയുകയുള്ളൂ. അതിനാലാണ് ഇവ വീണ്ടും ശേഖരിക്കുന്നത്. നവജാതശിശുക്കളുടെ ചിത്രമെടുക്കാനായി പ്രത്യേക ടാബാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: