തിരുവനന്തപുരം: ഭരണകൂടം പോലീസിനെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി. രാജീവ്. ബിഎംഎസ് ജില്ലാ കാര്യാലയത്തിന് നേരെ ആക്രമണം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് തമ്പാനൂര്‍ സിഐ ഓഫീസിലേക്ക് ബിഎംഎസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഓഫീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയിട്ടും നഗരത്തില്‍ വിലസുന്ന പ്രതികളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ല. തൊഴിലാളികളുടെ ഓഫീസ് ആക്രമിച്ചതിലൂടെ സിപിഎമ്മിന്റെ തൊഴിലാളിവിരുദ്ധ നയമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിരുന്നപ്പോള്‍ പോലീസിനെ ആക്രമിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ സേനയുടെ മനോവീര്യം നഷ്ടപ്പെടുത്തി മൂന്നാംകിട സംവിധാനമാക്കാന്‍ ശ്രമിക്കുകയാണ്. കണ്ണൂരിലെ പോലീസ് സ്റ്റേഷനിലെ ശുചിമുറി സിപിഎം നേതാവിന്റെ മകനും കൂട്ടുകാര്‍ക്കും നല്‍കാത്തതില്‍ എസ്ഐയ്ക്ക് സ്ഥലം മാറ്റവും സസ്പെന്‍ഷനും നല്‍കിയത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. പിണറായി മുഖ്യമന്ത്രിയായശേഷം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അക്രമങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാണ്. ഭരണപക്ഷക്കാര്‍ നടത്തുന്ന അക്രമങ്ങളിലെ പ്രതികള്‍ തെരുവില്‍ വിലസുമ്പോള്‍ മറുപക്ഷത്തുള്ളവരെ ജയിലിലടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിള്ളിപ്പാലത്തു നിന്ന് നൂറുകണക്കിന് പേര് പങ്കെടുത്ത മാര്‍ച്ച് തമ്പാനൂരില്‍ ബാരിക്കേടുകള്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ജി. പത്മകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് മനോഷ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ ബി. സതികുമാര്‍, സി. ജ്യോതിഷ്കുമാര്‍, ഡി. കുഞ്ഞുമോന്, ജില്ലാ ജോ. സെക്രട്ടറിമാരായ ഗോവിന്ദ് ആര്. തമ്പി, എ. മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: