കൊച്ചി: മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. മുദ്രവെച്ച കവറില്‍ നല്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് വാര്‍ത്തകളായി വന്നത്. ഹൈക്കോടതി പരിഗണിക്കുന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു വിലക്കിയ സിംഗിള്‍ബെഞ്ച് വിജിലന്‍സ് ഡയറക്ടറും അന്വേഷണ ഉദ്യോഗസ്ഥരും വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചാനലുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു. ചില പത്രങ്ങളും വാര്‍ത്ത നല്കി. ഈ സാഹചര്യത്തില്‍ കോടതി ഈ ഹര്‍ജി ഇന്നു പരിഗണിക്കാനായി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസമാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. ഈ ദിവസത്തിനുശേഷം ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണം ചോദ്യം ചെയ്ത് കെഎം മാണി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് മറുപടി നല്കി. എസ്പി വി. എസ് അജി, ഡിവൈഎസ്പി ഇ. എസ് ബിജുമോന്, ഇന്‍സ്പെക്ടര്‍ ജെ. ചന്ദ്രബാബു എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പോ വിവരങ്ങളോ പുറത്തു നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് ഡയറക്ടര്‍, ഡിവൈഎസ്പി എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഇതിന്റെ പകര്‍പ്പ് ഒരു ചാനലില്‍ കാണിച്ചു. അന്വേഷണത്തിന് നിര്‍ദേശിച്ച സാഹചര്യത്തില്‍ കൂടുതല്‍ പറയുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ഫയലുകള്‍ ഡിജിപിയുടെ ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴിയാണോ ചോര്‍ന്നതെന്ന് കോടതി വാക്കാല്‍ ചോദിച്ചു. എന്നാല്‍ ഇങ്ങനെ ഫയല്‍ കൊണ്ടുപോകാറില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള ഡിജിപി ഓഫീസിലെത്തി ഫയല്‍ ഒപ്പുവെക്കുകയാണ് പതിവെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: