തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച എം.പിമാരുടെ യോഗം പ്രഹസനമായി. കേരളത്തിലെ ആറ് എം.പിമാര്‍ മാത്രമാണ് പങ്കെടുത്തത്. 20 ലോക്സഭാ എംപിമാരുള്ളതില്‍ അഞ്ചുപേര്‍. ഒന്‍പതു രാജ്യസഭാ എം.പിമാരില്‍ ഒരാളും. ഭരണപക്ഷ എംപിമാര്‍ ആരും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ലോക്സഭംഗങ്ങളില് കെ. സി വേണുഗോപാല്‍, എം. കെ രാഘവന്, ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവരാണ് എത്തിയത്. രാജ്യസഭംഗങ്ങളില് നിന്നും പി വി അബ്ദുല്‍ വഹാബ് മാത്രം. പങ്കെടുത്തവര്ത്തന്നെ യോഗത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാര്‍ പങ്കെടുത്തു.
പുതുതായി ചുമതലയേറ്റ ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ ആര്.കെ. കുല്‍ശ്രേഷ്ഠയാണ് യോഗം വിളിച്ചത്. മറ്റ് ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് എംപിമാര്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ക്ക് എംപിമാരുടെ യോഗം വിളിക്കാനുള്ള അധികാരമുണ്ടോ എന്ന കാര്യത്തിലും തര്‍ക്കമുയരുന്നുണ്ട്. റയില്‍വേ ബജറ്റിന് മുന്നോടിയായി മുന്‍ കാലങ്ങള്‍ മുഖ്യമന്ത്രിയാണ് യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാറുള്ളത്. പൊതു ബജറ്റിനൊപ്പം റയില്‍ ബജറ്റും വരുമെന്നതിനാല്‍ ഇപ്പോള്‍ യോഗം ചേരുന്നതില്‍ കാര്യമില്ലന്ന അഭിപ്രായവുമുണ്ട്
നേമം കോച്ചിങ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കുമെന്ന് ആര്.കെ. കുല്‍ശ്രേഷ്ഠ നേമം എംഎല്‍എ ഒ.രാജഗോപാലിന് ഉറപ്പ് നല്കി. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനോടൊപ്പം തന്നെ തിരുവനന്തപുരം – നേമം പ്രത്യേക പാത കോച്ചിങ് ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നാണ് ഉറപ്പ്. പ്രസ്തുത പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. നേമം കോച്ചിങ് ടെര്‍മിനല്‍ പദ്ധതി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: