ആലപ്പുഴ: കുട്ടനാട്ടിലെ മണ്ണിന്റെ അമ്ലത അപകടകരമാംവിധം ഉയര്‍ന്നതായും വെള്ളത്തിലും മണ്ണിലും ക്രോമിയം, കാഡ്മിയം, ഇരുമ്പ്, അലൂമിനിയം എന്നിവയുടെ തോത് കൂടുതലാണെന്നും വിദഗ്ദ്ധര്‍. കുട്ടനാടിന്റെ പരിസ്ഥിതി തകര്‍ച്ചയും കാന്‍സറും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിലാണ് വെളിപ്പെടുത്തല്‍.
മണ്ണിലെ അമ്ലത ആസിഡിന്റെ അമ്ലത തോതിലേക്ക് എത്തിയിട്ടുണ്ട്. പിഎച്ച് തോത് ഏഴ് ആവണമെന്നിരിക്കെ ചിലയിടങ്ങളില്‍ അത് ഒന്ന് എന്ന തോതിലേക്ക് കുറഞ്ഞിട്ടുണ്ടെന്നും സെമിനാര്‍ വിലയിരുത്തി. പരിസ്ഥിതിയെ നാശോന്മുഖമാക്കി താറുമാറാക്കുന്നത് മാനസികാരോഗ്യ വൈകല്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. വര്‍ഗീസ് പുന്നൂസ് പറഞ്ഞു.
മനുഷ്യന്റെ ആരോഗ്യം പരിശോധിക്കാന്‍ മണ്ണ് പരിശോധിച്ചാല്‍ മതിയെന്നും കുട്ടനാടിന്റെ പാരിസ്ഥിതിക സ്ഥിതി അതീവഗുരുതരമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ സര്‍വകലാശാലകളില്‍ ഉണ്ടെന്നും അധ്യക്ഷത വഹിച്ച ഡോ. കെ.ജി. പദ്മകുമാര്‍ പറഞ്ഞു. ക്രോമിയവും കാഡ്മിയവും നിറഞ്ഞ ജലമാണ് കുട്ടനാട്ടില്‍ ഉപയോഗിക്കുന്നത്.
അനിയന്ത്രിതമായ കീടനാശിനി ഉപയോഗം ലഹരിയാക്കിവരാണ് അധികവും. ഏതു മണ്ണില്‍ എവിടെ എങ്ങനെ ഉത്പാദിപ്പിച്ചുവെന്നത് അന്വേഷിച്ചാല്‍ കാന്‍സറടക്കം രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: