പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പറഞ്ഞല്ലോ ”നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല” എന്ന്. മാതൃഭൂമി പത്രാധിപര്‍ കെ.ഗോപാലകൃഷ്ണനായിരുന്നു ഇര. സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ച് വാര്‍ത്ത നിരന്തരം നല്‍കിയതാണ് പ്രകോപനം. ‘എടോ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ‘ചുക്ക്’ പ്രയോഗം പിണറായിയുടെ അഹങ്കാരത്തിന് ഒരലങ്കാരമായി മാറിയതാണ്. പിണറായി പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. അന്നത്തെ പിണറായിയുടെ പാര്‍ട്ടിയെക്കുറിച്ച് അണികള്‍ക്കും ജനങ്ങള്‍ക്കും ഒരു ചുക്കും അറിയില്ലായിരുന്നു. മെല്ലെമെല്ലെ അറിഞ്ഞുതുടങ്ങി.
പാര്‍ട്ടിയും മുന്നണിയും അധികാരത്തിലെത്തിയിട്ട് രണ്ടുവര്‍ഷംപോലും ആയില്ല. അഴിമതിക്കെതിരെ നിരന്തരം പറയുകയും പ്രസംഗിക്കുകയും സമരം നയിക്കുകയും ചെയ്യുന്ന പാര്‍ട്ടി, അതാണ് സിപിഎം എന്ന് വിശ്വസിച്ചു. ഭരണം തുടങ്ങിയപ്പോള്‍ത്തന്നെ അതൊക്കെ ശരിയാണോ എന്ന സംശയം തുടങ്ങിയതാണ്. ഇപ്പോള്‍ ബോധ്യമാവുകയാണ്, അന്നൊക്കെ പറഞ്ഞതൊന്നുമല്ല ശരി.
ഭരണമേറ്റ് മൂന്നുമാസമാകുമ്പോഴേക്കും മന്ത്രിസഭയിലെ രണ്ടാമന് അധികാരം വിട്ടൊഴിയേണ്ടിവന്നു. സ്വജനപക്ഷപാതമാണ് കാരണം. ഭാര്യാസഹോദരിയുടെ മകെന വേണ്ട യോഗ്യതയില്ലാഞ്ഞിട്ടുപോലും പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കി. പാര്‍ട്ടിയുടെ ലോക്സഭാംഗത്തിന്റെ മകനാണെന്ന യോഗ്യത മറച്ചുവയ്ക്കുന്നില്ല. മന്ത്രിയായിരിക്കെ മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച് വീട്ടിലിരുത്തി ശമ്പളമെത്തിച്ചത്ര സ്വജനപക്ഷപാതമൊന്നും ഇ.പി.ജയരാജന് നടത്തിയിട്ടില്ല. എന്നിട്ടും ജയരാജന് മന്ത്രിപ്പണി പോയി. തോളത്തിട്ട തൂവാല നഷ്ടപ്പെട്ടതിലുള്ള കുണ്ഠിതംപോലും ജയരാജന് പ്രകടിപ്പിച്ചില്ല. ആത്മീയ ജീവിതത്തിലേക്ക് ആകൃഷ്ടനായതിന്റെ ഗുണം കൊണ്ടാവാമത്. പൂജയും മന്ത്രവും ഭക്തിയും വിശ്വാസവുമെല്ലാം കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പരസ്യമായി പറയാന്‍ ജയരാജനെന്ന കേന്ദ്രക്കമ്മറ്റിയംഗത്തിനേ കഴിയൂ.
രഹസ്യമായി ഇതൊക്കെ ചെയ്യുന്ന പോളിറ്റ് ബ്യൂറോ മെമ്പറുള്ളപ്പോള്‍ ജയരാജന്റേത് കൊടിയ അപരാധമൊന്നുമല്ലല്ലോ. മാരീചന് മാന്‍പേടയായതുപോലെ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ ചടങ്ങ് നടത്തിയത് ഓര്‍മ്മയുണ്ടല്ലോ. ആഭ്യന്തര മന്ത്രിയായി ശോഭിക്കാനായത് ‘പൂമൂടല്‍’ കൊണ്ടാണെന്ന് ബോധ്യമായ സ്ഥിതിക്ക് ഇന്നത്തെ സാഹചര്യത്തില്‍ ശത്രുസംഹാര പൂജ നടത്തുന്നതുകൊണ്ട് ഗുണമേ ലഭിക്കൂ. പക്ഷെ പ്ലീനം പാസ്സാക്കിയ പ്രമേയത്തില്‍ ഇതൊന്നുമല്ല പറഞ്ഞത്. മതാചാരച്ചടങ്ങുകളില്‍ നിന്നും സഖാക്കള്‍ ഒഴിഞ്ഞുനില്ക്കണം. വീട് പാലുകാച്ചുമ്പോള്‍ ഗണപതിഹോമം പാടില്ല. ഭഗവതിസേവ ഒട്ടും ചെയ്യരുത്. കറുത്ത മുണ്ടുടുത്ത് മാലയുമിട്ട് ശരണം വിളിച്ച് ശബരിമലയില്‍ പോയിക്കൂടാ. അഥവാ പോകണമെങ്കില്‍ ഇരുമുടിക്കെട്ടുമായി ചെല്ലരുത്. പതിനെട്ടാംപടി ചവിട്ടാതെ തിരുമുറ്റത്തെത്തിയാല്‍ തിരിഞ്ഞു നില്‍ക്കണം. നേരിട്ട് പ്രസാദം സ്വീകരിക്കരുത്.
കല്യാണത്തിന് ചടങ്ങൊന്നും പറ്റില്ല. എകെജി ചെയ്തത് ഓര്‍മ്മിക്കണം. ഒരു ചുവന്ന ഹാരം അങ്ങോട്ടുമിങ്ങോട്ടും. തീര്‍ന്നു. ഇതെല്ലാം മാലോകര്‍ക്കുള്ളതാണ്. തലപ്പത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല. പ്ലീനം തീരുമാനവും അഴിമതി വിരുദ്ധ മുദ്രാവാക്യവും പാലിക്കാനുള്ളതല്ല. അതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഏതാനും ദിവസം മുമ്പാണ് ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കനുകൂലമായ നിലപാട് വന്നത്. എന്തെല്ലാമായിരുന്നു ആരോപണം. എത്രയെത്ര കോഴക്കഥകള്‍. അതൊക്കെ സത്യമാണെന്ന് അണികളെയും ജനങ്ങളെയും വിശ്വസിപ്പിച്ചു. കെ.എം.മാണിയെ തെരുവിലും സഭയിലും തടയാന്‍ മിടുക്കുകാട്ടി. ബജറ്റ് അവതരണംപോലും നടത്താതിരിക്കാന്‍, സഭയില്‍ മാണി എത്താതിരിക്കാന്‍, എത്തിയാലുടന്‍ കുത്തിന് പിടിക്കാന്‍ എല്ലാറ്റിനും പദ്ധതിയിട്ടു. നിയമസഭയിലാകട്ടെ കടിയും പിടിയും കമ്പ്യൂട്ടര്‍ തകര്‍ക്കലും കസേര വലിച്ചെറിയലും; അമ്പമ്പോ, എന്തൊക്കെ സംഭവങ്ങള്‍! എല്ലാം മറന്നേക്കാനാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ പറയുന്നത്. മുന്നണിയുടെ അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ സര്‍വ്വനാശം സംഭവിക്കുമെന്നാണ് രഹസ്യമായി പ്രചരിപ്പിക്കുന്നത്. ”എന്താ സഖാവേ, കെ.എം.മാണിയുടെ നോട്ടെണ്ണല്‍ യന്ത്രം നമുക്ക് കിട്ടിയോ” എന്ന് ഒരു സഖാവും ചോദിക്കുന്നില്ല.
വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ കുടുംബം ഭൂമി കയ്യേറി സ്വന്തമാക്കിയെന്നാരോപിച്ച് കുടിയാന്മാരെ ഇളക്കിവിട്ട് സമരം നയിച്ച പാര്‍ട്ടി ഇപ്പോള്‍ എവിടെ നില്ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ചവിട്ടിപ്പുറത്താക്കിയെന്ന് വിലപിച്ച വീരേന്ദ്രകുമാര്‍ എവിടെ നില്ക്കുന്നു. ‘കാക്കയുടെ വിശപ്പും മാറി, എരുമയുടെ കടിയും തീര്‍ന്നു’ എന്ന അവസ്ഥയിലായി ഇരുവരും.
തോമസ് ചാണ്ടിയുടെ കാര്യത്തിലും പ്രതിദിനം കണ്ടുകൊണ്ടിരിക്കുന്നു, നേരത്തെ പറഞ്ഞതെല്ലാം നേരംപോക്കായിരുന്നു എന്ന്. തോമസ് ചാണ്ടി കയ്യേറിയതൊന്നും മനഃപൂര്‍വ്വമല്ലെന്ന് പാര്‍ട്ടിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നുവത്രെ. അത് കോടതിയെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു. ഏറ്റവും ഒടുവില്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടത് മറ്റൊന്നാണ്. തോമസ് ചാണ്ടി വയല്‍ നികത്തി റോഡ് വെട്ടിയ കേസില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. തോമസ് ചാണ്ടി ഒന്നാം പ്രതിയായി റിപ്പോര്‍ട്ട് നല്കിയ ദിവസംതന്നെ അന്വേഷണസംഘത്തോടൊപ്പമല്ല സര്‍ക്കാര്‍ എന്ന് വ്യക്തമാക്കി. സംഘത്തെ പറപറപ്പിച്ചു. നെല്‍വയല്‍ നീര്‍ത്തട നിയമം തോമസ് ചാണ്ടി ലംഘിച്ചു എന്ന കണ്ടെത്തലില്‍ സര്‍ക്കാറിന് യോജിപ്പില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പൊരുള്‍ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ് സോളാര്‍ കേസില്‍. എന്തൊക്കെയായിരുന്നു വീരവാദം. ഉമ്മന്‍ചാണ്ടിയെ ഇപ്പം ശരിയാക്കിത്തരാമെന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട മുഖ്യമന്ത്രിയെ കണ്ടവരില്ല, മിണ്ടാട്ടവുമില്ല.
നമ്മള് പറഞ്ഞതുപോലെ കാര്യങ്ങളൊന്നും ശരിയാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ. ഖജനാവിലൊരു നയാപൈസയില്ല. നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ തുലച്ചു എന്ന് മുഖ്യമന്ത്രി. മുണ്ട് മുറുക്കിയുടുക്കാന്‍ തോമസ് ഐസക്. ഇത് പറഞ്ഞ ദിവസമാണ് തൃശൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തൃശൂരിലേക്കും പറന്നത്. പാര്‍ട്ടി സമ്മേളനത്തിനായി ആകാശയാത്ര നടത്തിയ ഹെലികോപ്റ്റര്‍ വാടക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കണം. വെറും എട്ട് ലക്ഷം! അഞ്ച് കോടി വരെയുള്ള ബില്ലുകളെല്ലാം ഖജനാവില്‍ നിന്ന് മാറിക്കൊടുക്കാന്‍ ഒടുവില്‍ ഉത്തരവിട്ട അമ്മാമന്മാരേ, നിങ്ങളെന്തിനാണ് ജനങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ നോക്കുന്നത്? നിങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ചുക്കും ചുണ്ണാമ്പുമൊക്കെ ബോധ്യപ്പെട്ടുകഴിഞ്ഞു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: