ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാംസ്കാരിക മന്ത്രി ചെയര്‍മാനും എം.ടി. വാസുദേവന്‍ നായര്‍ വൈസ് ചെയര്‍മാനുമായി നാലംഗ സമിതി രൂപീകരിച്ചു. അനുവദിച്ച അമ്പത് ലക്ഷം കോഴിക്കോട് കളക്ടറുടെ പേരില്‍ ഡെപ്പോസിറ്റും ചെയ്തു. കോഴിക്കോട് കോസ്റ്റുഗാര്‍ഡ് ഇപ്പോള്‍ ഫ്ളാറ്റ് പണിയുന്ന സ്ഥലം സാംസ്കാരിക സമുച്ചയത്തിനായി കണ്ടെത്തിയെ ങ്കിലും കോസ്റ്റുഗാര്‍ഡ് വിട്ടുകൊടുത്തില്ല. ബേപ്പൂരില്‍തന്നെ ഒന്നര ഏക്കര്‍ സാംസ്കാരിക വില്ലേജിന് കണ്ടെത്തി. ആര്‍ക്കിടെക്ട് ആര്.കെ.രമേഷ് സ്കെച്ചും പ്ലാനും തയ്യാറാക്കി. പക്ഷെ ആ സ്ഥലം മിച്ചഭൂമിയായി ഏ താനും മാസം മുമ്പ് സര്‍ക്കാര്‍തന്നെ വിതരണം ചെയ്തു. ഇപ്പോള്‍ സ്ഥലം അന്വേഷണവും നിര്‍ത്തിവച്ചു.
ഓരോ സര്‍ക്കാരും അധികാരത്തില്‍ എത്തുമ്പോള്‍ സമിതി പുനഃസംഘടിപ്പിക്കണം എന്നാണ് ചട്ടം. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമിതി പുനസംഘടിപ്പിച്ചത് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. വൈസ്ചെയര്‍മാനായി ദേശീയ ഹിന്ദി ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ജേതാവ് ഡോ.ആര്.സുരേന്ദ്രനെയാണ് നിയമിച്ചത്. തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷമായിട്ടും സമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. ബേപ്പൂര്‍ നിയോജക മണ്ഡലത്തെ 2006 മുതല്‍ പ്രതിനിധാനം ചെയ്യുന്നത് ഇടത് എംഎല്‍എമാരും ഒന്‍പത് വര്‍ഷമായി ബേപ്പൂര്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലത്തെ കോണ്‍ഗ്രസ്സുമാണ് നയിക്കുന്നത്. വൈക്കം സത്യഗ്രഹത്തിന് എത്തിയ ഗാന്ധിജിയെ, കാറില്‍ വലിഞ്ഞുകയറി കൈകളില്തൊട്ട സ്വാതന്ത്ര്യ സമരസേനാനിയെ കോണ്‍ഗ്രസ്സും തീവ്രവാദ പ്രസിദ്ധീകരണമായ ‘ഉജ്ജീവന’ത്തില്‍ തീപ്പൊരി ലേഖനങ്ങള്‍ ‘പ്രഭ’ എന്ന പേരില്‍ എഴുതിയ ‘ബേപ്പൂര്‍ സുല്ത്താ’നെ ഇടത് പക്ഷവും മറന്നു.
ഫെബ്രുവരി രണ്ടിന് ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കും.
പ്രസംഗത്തിനിടയില്‍ കഥാകാരന്റെ കഥാപാത്രങ്ങള്‍ കടന്നുവരും. എട്ടുകാലി മമ്മൂഞ്ഞും മുഴയന്‍ നാണുവും ആനവാരി രാമന്‍നായരും പൊന്‍കുരിശ് തോമായുമൊക്കെ സഭയില്‍ ചിരിയുണര്‍ത്തും. അതുകഴിയുമ്പോള്‍ അവര്‍ സുല്‍ത്താനെ മറക്കും. അപ്പോഴും ‘പാത്തുമ്മയുടെ ആടും’ ‘പ്രേമലഖനവും’ ‘മതിലുകളും’ മനസില്‍ നിറച്ചവര്‍ വയലാലയിലെ വീട്ടിലെത്തും. കഥാകാരന്റെ കസേരയും പാട്ടുപെട്ടിയും കണ്ണടയുമൊക്കെ ആരാധനയോടെ കാണും. മാങ്കോയിസ്റ്റ് മരത്തിന് തണലില്‍ അല്പനേരം വിശ്രമിക്കും. ആ സമയം പാത്തുമ്മയുടെ കോഴികളെ പിടക്കാന്‍ വന്നിരുന്ന ചെമ്പരുന്തുകള്‍ വീടിനു മുകളില്‍ വട്ടമിടുന്നുണ്ടാകും…. ഭൂമിയുടെ അവകാശികള്‍ക്ക് വേണ്ടി ഫാബിയോട് വഴക്കുപിടിച്ച് 40 വര്‍ഷം മുമ്പ് ഹരിത രാഷ്ട്രീയം പറഞ്ഞ ഏറെ പ്രിയപ്പെട്ട ആ കഥാകാരന്റെ സ്മരണയില്‍……അവര്‍ വരച്ച ചിത്രങ്ങളും ശില്പങ്ങളും സമര്‍പ്പിക്കും…..അതെല്ലാം മക്കളും ചെറുമക്കളും വാങ്ങി നിധിപോലെ സൂക്ഷിക്കും……
ജൂലൈ 5ന് സുല്‍ത്താന്റെ ഓര്‍മ്മകള്‍ കാല്‍നൂറ്റാണ്ടിലേക്ക് കടക്കും. അപ്പോഴും ഉണ്ടാകും പുതിയ പ്രഖ്യാപനങ്ങള്‍……കഥാകാരന്റെ ഭാഷ ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരില്’ നിന്ന് കടമെടുത്താല്‍
‘ഹലി..ഹലിയോഹലി…ഹുലാലോ..സുന്ദര സുരഭില സ്വപ്നം…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: