ന്യൂദല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ത്ഥികളെച്ചൊല്ലിയുള്ള പൊട്ടിത്തെറി തുടരുന്നതിനിടെയാണ് ആപ്പിനെ പ്രതിസന്ധിയിലാക്കി അയോഗ്യതാ പരാതിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഏറെക്കാലമായി പാര്‍ട്ടിയിലുള്ള പോരാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പുറത്തെത്തിയത്. വ്യവസായികള്‍ക്ക് ടിക്കറ്റ് നല്‍കിയതിനെതിരെ സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം പരുങ്ങലിലാകും. സാംസ്കാരിക മന്ത്രി കപില്‍ മിശ്ര, എംഎല്‍എമാരായ ദേവീന്ദര്‍ സെറാവത്ത്, പങ്കജ് പുഷ്കര്‍, അസിം അഹമ്മദ് ഖാന് എന്നിവര്‍ പാര്‍ട്ടി നേതൃത്തിനെതിരെ രംഗത്തുള്ളവരാണ്.
നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ 20 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാലും സര്‍ക്കാര്‍ വീഴില്ലെന്നത് ആപ്പിന് ആശ്വാസമാണ്. അക്കങ്ങള്‍ സുരക്ഷിതമാണെങ്കിലും കെജ്രിവാള് തുടരുന്നതിലെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അഴിമതി കയ്യോടെ പിടിക്കപ്പെെട്ടന്നും രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ബിജെപിയും കോണ്‍ഗ്രസ്സും ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് പോലെ ഇപ്പോഴത്തെ തിരിച്ചടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പഴി പറഞ്ഞ് രക്ഷപ്പെടാനാണ് എഎപിയുടെ ശ്രമം. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഈ വാദവും ഉന്നയിക്കാനാകില്ല. രാജി അനിവാര്യമാകും.
അഴിമതിരഹിത സംശുദ്ധരാഷ്ട്രീയമെന്ന അവകാശവാദവുമായി ദല്‍ഹിയില്‍ ഭരണത്തിലേറിയ ആപ്പിന് പിന്നീട് തിരിച്ചടി മാത്രമാണുണ്ടായത്. പഞ്ചാബും ഗോവയും പിടിച്ച് ദേശീയ പാര്‍ട്ടി പദവി നേടാമെന്ന സ്വപ്നത്തിലായിരുന്നു കെജ്രിവാള്. രണ്ടിടത്തും ദയനീയമായി പരാജയപ്പെട്ടതോടെ ദല്‍ഹിയില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. രജൗരി ഗാര്‍ഡനിലെ ഉപതെരഞ്ഞെടുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നേരിട്ട വലിയ തോല്‍വിയും പാര്‍ട്ടിയെ ഞെട്ടിച്ചു. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ കടുത്ത മോദി വിമര്‍ശകനായിരുന്ന കെജ്രിവാള് നിലപാടുകളില്‍ മാറ്റം വരുത്തി. മോദിയെ വിമര്‍ശിക്കുന്നത് ഇപ്പോള്‍ അപൂര്‍വ്വമാണ്. രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജയപരാജയങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ ആശങ്കയിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: