തിരുവനന്തപുരം: ”ഇതുണ്ടാക്കിയ ശില്‍പ്പി ഇവിടെ ജീവിച്ചിരിപ്പുണ്ട്. അവര്‍ക്കൊന്ന് ചോദിച്ചുകൂടേ, ഇങ്ങനെ അപമാനിക്കും മുമ്പേ” ആ ശബ്ദത്തില്‍ രോഷം കത്തുന്നുണ്ടായിരുന്നു. തലസ്ഥാന നഗരയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പച്ചനിറമണിഞ്ഞ് നില്ക്കുന്നതില് പ്രതികരിക്കുകയായിരുന്നു. ആ പ്രതിമ നിര്‍മിച്ച പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്.
സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ സൂര്യനെ അപമാനിക്കാനാണ് പച്ച നിറം പൂശിയതെന്ന് കാനായി പറഞ്ഞു. പ്രതിമയുടെ നിറം മാറ്റിയതിന് ഉത്തരവാദികള്‍ ആരുമില്ലെന്നതാണ് വിചിത്രം. നഗരസഭയാണ് പ്രതിമ സ്ഥാപിച്ചതെങ്കിലും പരിപാലനം റോഡ് ഫണ്ട് ബോര്‍ഡിനാണ്. നഗരത്തിലെ പ്രതിമകളും പാര്‍ക്കുകളും കോര്പ്പറേഷന് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ തങ്ങളല്ല ഇതു ചെയ്തതെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറയുന്നു. നിറംമാറ്റം അറിഞ്ഞിട്ടില്ലെന്ന് റോഡ് ഫണ്ട് ബോര്‍ഡ് മേധാവി പി.സി.ഹരികേഷും പറഞ്ഞു.
1984 നവംബര്‍ 7ന് അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങ് ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തലസ്ഥാനത്തിന് തിലകക്കുറിയായി, പ്രൗഢഗംഭീരമായി പിഎംജിയില്‍ ശോഭിച്ചിരുന്ന നേതാജിയുടെ പ്രതിമ ആരേയും ആവേശം കൊള്ളിക്കുമായിരുന്നു. എന്നാല്‍ ഇരുട്ടിവെളുത്തപ്പോള്‍ പ്രതിമയുടെ ദേഹം മുഴുവന്‍ പച്ചചായം. കണ്ണടയുടെ ഫ്രെയിമിനും ബട്ടണുകള്‍ക്കും സ്വര്‍ണനിറം.
1981ല്‍ കാനായി കുഞ്ഞിരാമനാണ് നേതാജിയുടെ പ്രതിമ നിര്‍മിച്ചത്. അതിനാല്‍ തന്നെ നിറം മാറ്റം അദ്ദേഹത്തെ ക്ഷുഭിതനാക്കി. ഇത്രയും ലക്ഷണമൊത്ത നേതാജി പ്രതിമ ബംഗാളില്‍ പോലും ഇല്ലെന്ന് പ്രതിമ നേരിട്ടുകണ്ട ക്യാപ്റ്റന്‍ ലക്ഷ്മി തന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസിക് പ്രതിമകളെ പെയിന്റടിച്ച് വികൃതമാക്കരുതെന്ന് അധികൃതര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. മെറ്റല്‍ പ്രതിമകളില്‍ പോളിഷ് അല്ലെങ്കില്‍ കറുപ്പുനിറമാണ് അടിക്കേണ്ടത്. അതാണ് അതിന്റെ മാന്യതയും കലാമികവും, കാനായി കൂട്ടിച്ചേര്‍ത്തു.
നഗരസഭ ഏര്‍പ്പെടുത്തിയ പരസ്യ ഏജന്‍സി കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മോടി പിടിപ്പിക്കല്‍ കവി കുമാരനാശാന്റെ പ്രതിമയോടും കാണിച്ചു. കുമാരനാശാനെ അലുമിനിയം പൂശുകയായിരുന്നു അന്ന്. ശില്പി കാനായി കുഞ്ഞിരാമന് ഇടപെട്ടപ്പോള്‍ ആ പ്രതിമയ്ക്ക് കറുപ്പുനിറം വീണ്ടും നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: